ബെംഗളൂരു: യുവതിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല നടത്തിയ ശേഷം ഭാര്യയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് കൊലപാതകവിവരം അറിയിച്ച മഹാരാഷ്ട്ര സ്വദേശി രാകേഷാണ് പിടിയിലായത്. കൊലപാതക ശേഷം പൂനെയിലേക്ക് രക്ഷപ്പെട്ട രാകേഷിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് ബെംഗളൂരു പോലീസ് ഇയാളെ പിടികൂടിയത്.
ഗൗരി അനില്‍ സംബേദ്ക്കര്‍ (32) ആണ് കൊല്ലപ്പെട്ടത്. രാകേഷും ഗൗരിയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ഗൗരി രാകേഷിനെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഹിറ്റാച്ചി പ്രൊജക്ട് മാനേജര്‍ ആയിരുന്നു രാകേഷ്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരും രണ്ടു മാസം മുന്‍പാണ് ബെംഗളൂരുവിലെ ദൊഡ്ഡക്കനഹള്ളിയില്‍ താമസമാരംഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന വഴക്കിനിടിടെ രാകേഷ് ഗൗരിയുടെ വയറ്റില്‍ കുത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു.
പിന്നാലെ മൃതദേഹം സ്യൂട്ട്കെയ്സിലാക്കിയ ശേഷം ശുചിമുറിയില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് മകളെ കൊലപ്പെടുത്തിയെന്നറിയിച്ചു. പിന്നാലെ രാകേഷ് പൂനെയിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ആണ് പൂട്ടിയിട്ട വീട് തുറന്ന് അകത്തുകയറി മൃതദേഹം കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: