Cricket

വനിതാ ലോകകപ്പിന് വേദിയാകാന്‍ സ്‌പോര്‍ട്‌സ് ഹബ്ബും

Published by

മുംബൈ: കേരളത്തിന് ആദ്യമായി ഐസിസി ലോകകപ്പ് വേദി. ഈ വര്‍ഷമവസാനം ഇന്ത്യയില്‍ നടക്കുന്ന വനിത ഏകദിന ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ്ബും വേദിയാകും.

അഞ്ച് വേദികളിലൊന്നായാണ് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തെ ബിസിസിഐ തെരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് കേരളത്തിലെത്തുക. അതില്‍ ഇന്ത്യയുടെ ഒരു മത്സരമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ മത്സരങ്ങള്‍ ഉള്‍പ്പെടെ ലഭിക്കാനാണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ശ്രമം. നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടെ തിരുവനന്തപുരത്തിന് അനുവദിച്ചേക്കും.

കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എട്ട് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ലോകകപ്പിന് വിശാഖപട്ടണം, ഇന്‍ഡോര്‍, ഗോഹട്ടി, മുല്ലന്‍പുര്‍ (പഞ്ചാബ്) എന്നിവയും വേദികളാകും. നവംബര്‍ ഡിസംബര്‍ മാസങ്ങളാകയാല്‍ ഈ സമയത്ത് കേരളത്തില്‍ മഴയില്ല എന്നതാണ് ലോകകപ്പ് കേരളത്തിന് അനുവദിക്കാന്‍ ബിസിസഐയെ പ്രേരിപ്പിച്ചത്.

2023ല്‍ ഇന്ത്യ വേദിയായ പുരുഷ ഏകദിന ലോകകപ്പിന്റെ സന്നാഹ മത്സരങ്ങള്‍ സ്‌പോര്‍ട്‌സ് ഹബ്ബില്‍ നടന്നിരുന്നു. ഇതുവരെ 2 ഏകദിനങ്ങള്‍ ഉള്‍പ്പെടെ 6 രാജ്യാന്തര മത്സരങ്ങള്‍ക്കാണ് തിരുവനന്തപുരം സ്റ്റേഡിയം വേദിയായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക