ആലപ്പുഴ: സിപിഎം നേതാവ് യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം കുട്ടനാട് എക്‌സൈസ് റേഞ്ച്ല്‍ നിന്ന് എക്‌സൈസ് നര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡിലേക്ക് മാറ്റി. മകനെതിരെ എക്‌സൈസ് വ്യാജമായാണ് കേസെടുത്തതെന്ന് എംഎല്‍എ പരാതി നല്‍കിയിരുന്നു. ആരോപണ വിധേയരായ കുട്ടനാട് റേഞ്ച് ഉദ്യോഗസ്ഥര്‍ തന്നെ കേസന്വേഷിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കേസന്വേഷണം സ്‌പെഷല്‍ സ്‌ക്വാഡിലേക്ക് മാറ്റിയതെന്ന് എക്‌സൈസിന്റെ വിശദീകരണം.
എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തു മൂന്നുമാസം പൂര്‍ത്തിയാകാനിരിക്കെയാണ് അന്വേഷണസംഘത്തെ മാറ്റുന്നത്. കേസില്‍ ആറുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. മകനെതിരെ ഉള്ളത് വ്യാജ കേസാണെന്ന് ആരോപിച്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യു. പ്രതിഭ നേരത്തെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് എംഎല്‍എയുടെ പരാതി അന്വേഷിക്കാന്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍. അശോകിനെ ചുമതലപ്പെടുത്തി. എംഎല്‍എയുടെ മകന്‍ കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികള്‍ ഇല്ലന്നും, പ്രതികളെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കാതിരുന്നത് വീഴ്ചയാണെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഇതിന്മേല്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് ആരോപണ വിധേയര്‍ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലില്‍ കേസന്വേഷണം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡിന് കൈമാറിയത്. കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു തകഴി പാലത്തിന് സമീപത്തുനിന്ന് യു. പ്രതിഭ എംഎല്‍ എയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒന്‍പതംഗ സംഘത്തെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. അന്നു തന്നെ പ്രതികളെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളുമായി എംഎല്‍എ രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു. മന്ത്രി സജി ചെറിയാന്‍ എംഎല്‍എയുടെ മകനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: