ബെയ്റൂട്ട്: യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ ഇന്ന് വാഴിക്കും. ലബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെ. മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലില്‍ ഭാരത സമയം രാത്രി 8.30 നാണ് ചടങ്ങ്.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരും മാര്‍ത്തോമാ സഭാ പ്രതിനിധി ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത തുടങ്ങിയവര്‍ ബെയ്റൂട്ടില്‍ എത്തിയിട്ടുണ്ട്. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയാണ് കുര്‍ബാന മധ്യേയുള്ള ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്. യാക്കോബായ, സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി സംഘവും, മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിസംഘവും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തതിനെ തുടര്‍ന്നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ പുതിയ കാതോലിക്ക ബാവയായി തെരഞ്ഞെടുത്തത്. തോമസ് പ്രഥമന്‍ ബാവയുടെ വില്പത്രത്തില് തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു.
മുളന്തുരുത്തി സ്രാമ്പിക്കല്‍ പള്ളിത്തട്ട ഗീവര്‍ഗീസ് – സാറാമ്മ ദമ്പതികളുടെ ഇളയ മകനായി 1960 നവംബര്‍ 10നാണ് മാര്‍ ഗ്രിഗോറിയോസ് ജനിച്ചത്. 1984 മാര്‍ച്ച് 25ന് വൈദികനായി. 1994 ജനുവരി 16ന് മെത്രാഭിഷിക്തനായി. യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിനില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്. സഭാ സുന്നഹദോസ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം 2019 ല്‍ സഭയുടെ മെത്രാപ്പോലിത്തന്‍ ട്രസ്റ്റിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: