ഒരു വ്യോമസേനാ കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്, ഇപ്പോള്‍ കേരളത്തിലെ ബിജെപിയുടെ അമരത്തേക്ക്. ചിപ്പിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങിയ രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമ്പോള്‍ തൊട്ടെതെല്ലാം പൊന്നാക്കിയതു പോലെ ബിജെപിക്കും കേരളത്തില്‍ രാജീവം വിടരുമെന്ന് ഉറപ്പ്. ഐടി മേഖലയില്‍ നിന്നാണ് ക്രമേണ രാഷ്ട്രീയ ഗോദയിലേക്ക് രാജീവ് ചന്ദ്രശേഖര്‍ ഇറങ്ങുന്നത്. രണ്ട് പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവ സമ്പത്ത് രാഷ്ട്രീയ ഗോദയില്‍ പയറ്റിതെളിഞ്ഞ ഒരാളെക്കാളും എത്രയോ മുന്നിലാണ് രാജീവ് ചന്ദ്രശേഖര്‍. അത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അടുത്തറിയാം. തെരഞ്ഞെടുപ്പില്‍ നിസാര വോട്ടിന് തോറ്റെങ്കിലും വീണ്ടും മണ്ഡലത്തില്‍ എത്തിയ രാജീവിനോട് എന്തിന് വീണ്ടും വരുന്ന ചോദ്യത്തിന് മറുപടി നല്‍കിയത് ഞാന്‍ എന്റെ ജനങ്ങളെ കാണുന്നതിനു വേണ്ടിയെന്ന്. കാരണം വിജയിച്ച ആളെ ജനങ്ങള്‍ കാണാറില്ല.
അദ്ദേഹത്തിന്റെ വരവ് ബിജെപിക്ക് മാത്രമല്ല കേരളത്തിന്റെ പൊതു സമൂഹത്തിനും ഉണര്‍വേകും.എന്‍ജിനീയറുടെ കൃത്യത, സംരംഭകന്റെ കൗശലം എന്നിവയ്ക്കൊപ്പം രാഷ്ട്രതന്ത്രജ്ഞന്റെ ദീര്‍ഘവീക്ഷണവും കൃതഹസ്തതയും കൂടി ചേരുമ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ബിജെപിക്ക് പുത്തനുണര്‍വാകും.
1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനനം. എയര്‍ഫോഴ്സിലെ എയര്‍ കമാന്‍ഡര്‍ ആയിരുന്ന തൃശ്ശൂര്‍ ദേശമംഗലം സ്വദേശി എം.കെ. ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകന്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1988 മുതല്‍ 1991 വരെ അമേരിക്കയിലെ ഇന്റല്‍ കമ്പ്യൂട്ടര്‍ കമ്പനിയില്‍ കമ്പ്യൂട്ടറിന്റെ ചിപ്പ് പ്രൊസസര്‍ നിര്‍മ്മിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായി ജോലി നോക്കി.
1991ല്‍ ബിപിഎല്‍ ഗ്രൂപ്പ് ചെയര്മാന് ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം ചെയ്തു. 1991ല്‍ ബിപിഎല്‍ കമ്പനിയില്‍ ചേര്‍ന്ന് 1994ല്‍ ബിപിഎല്ലിന്റെ തന്നെ മൊബൈല്‍ ഫോണ്‍ കമ്പനി രൂപീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ സ്ഥാപിച്ച ബിപിഎല്‍ മൊബൈല്‍ കമ്പനി പിന്നീട് മറ്റൊരു കമ്പനിയില്‍ ലയിച്ചു. 2005ല്‍ രാജീവ് ചന്ദ്രശേഖര്‍ ജുപ്പീറ്റര്‍ ഫിനാഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി തുടങ്ങി.
2013 ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്കി ആദരിച്ചിട്ടുണ്ട്. ഇന്ത്യ ടുഡേ മാഗസിന് 2017 ല്‍ തെരഞ്ഞെടുത്ത രാജ്യത്തെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41ാം സ്ഥാനം രാജീവ് ചന്ദ്രശേഖറിനായിരുന്നു. സായുധ സേനയ്ക്കും വെറ്ററന്‍സിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കരസേനയുടെ വെസ്റ്റേണ്‍ കമാന്‍ഡ് ജിഒസിഇന്‍ കമന്‍ഡേഷന്‍ അദ്ദേഹത്തെ ആദരിച്ചു.
2006ല്‍ കര്‍ണാടകയില്‍ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി. 2006 മുതല്‍ 2024 വരെയുള്ള പതിനെട്ട് വര്‍ഷം രാജ്യസഭാംഗമായിരുന്ന രാജീവ് 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി. നൈപുണ്യവികസന സംരംഭകത്വം, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുകളുടെ സഹമന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍ മികച്ച പ്രവര്‍ത്തനം നടത്തി.
ബിജെപിയുടെ ദേശീയ വക്താവ്, എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്മാന് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ശശി തരൂരിനോട് ചെറിയ മാര്‍ജിനിലാണ് അദ്ദേഹം പരാജയപ്പെട്ടത്. തൃശൂര്‍ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് രാജീവ് ചന്ദ്രശേഖറിന്റെ വീട്. വേദ്, ദേവിക എന്നിവര്‍ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: