Categories: India

താനൊന്നുമറിഞ്ഞില്ലേ രാമനാരായണാ…താന്‍ മുഖ്യമന്ത്രിയല്ല, ആഭ്യന്തരമന്ത്രിയുമല്ല, നാഗ്പൂരിലെ കലാപത്തെക്കുറിച്ച് അറിയില്ലെന്ന് ഉദ്ധവ് താക്കറെ

ഖുറാന്‍ കത്തിച്ചു എന്ന വ്യാജവാര്‍ത്തപരത്തി നാഗ്പൂരില്‍ ആയിരത്തോളം അക്രമികള്‍ നടത്തിയ കലാപത്തിലൂടെ ബിജെപിയ്ക്കും ഷിന്‍ഡേ പക്ഷം ശിവസേനയ്ക്കും അടികിട്ടിയത് നന്നായി എന്ന മട്ടിലാണ് ഉദ്ധവ് താക്കറെയുടെ പരിഹാസം.

Published by

മുംബൈ: നാഗ്പൂരില്‍ ഹിന്ദുക്കള്‍ക്കെതിരെ നടന്ന കലാപത്തില്‍ തനിക്ക് യാതൊന്നും അറിയില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. “താന്‍ മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിയല്ല, മഹാരാഷ്‌ട്രയുടെ ആഭ്യന്തരമന്ത്രിയുമല്ല”.- ഉദ്ധവ് താക്കറെ പറഞ്ഞു. ഈ കലാപത്തിലൂടെ ബിജെപിയ്‌ക്കും ഷിന്‍ഡേ പക്ഷം ശിവസേനയ്‌ക്കും അടികിട്ടിയത് നന്നായി എന്ന മട്ടിലാണ് ഉദ്ധവ് താക്കറെയുടെ പരിഹാസം. അല്ലാതെ ഹിന്ദുക്കള്‍ക്ക് തിരിച്ചടി കിട്ടിയതില്‍ അദ്ദേഹത്തിന് ലവലേശം ഖേദമില്ലെന്നത് അത്ഭുതപ്പെടുത്തുന്നതായി രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

അക്രമത്തിൽ മൂന്ന് ഡിസിപിമാർ ഉൾപ്പെടെ 33 പോലീസുകാർക്ക് പരിക്കേറ്റു. ‘ ഒരു ഡിസിപിയെ കോടാലി കൊണ്ട് പോലും ആക്രമിച്ചു, അത് സംഭവത്തിന്റെ ഗൗരവം എടുത്ത് കാണിക്കുന്നു. അഞ്ച് സാധാരണക്കാർക്കും പരിക്കേറ്റു, അവരിൽ മൂന്ന് പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു, പക്ഷേ ഒരാൾ ഇപ്പോഴും ഐസിയുവിലാണ്. അക്രമം നടന്ന സ്ഥലത്ത് നിന്ന് കല്ലുകൾ നിറച്ച ഒരു ട്രോളി കണ്ടെടുത്തു. മൂർച്ചയുള്ള ആയുധങ്ങൾ അക്രമത്തിന് ഉപയോഗിച്ചതായും‘ അദ്ദേഹം വെളിപ്പെടുത്തി. ഹിന്ദു വീടുകളും കടകളുമാണ് അക്രമികൾ ലക്ഷ്യമിട്ടത്. അതുകൊണ്ട് തന്നെ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാണ്.

മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിയോട് ചോദിക്കൂ ആരാണ് ഈ അക്രമത്തിന്റെ പിന്നിലെന്ന്. കാരണം ആര്‍എസ്എസിന്റെ ആസ്ഥാനം നാഗ്പൂരിലാണ് – ആകെക്കൂടി പരിഹാസധ്വനിയിലായിരുന്നു ഉദ്ധവ് താക്കറെയുടെ ഈ പ്രതികരണം.

നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഔറംഗസേബിന്റെ ശവക്കല്ലറ പൊളിക്കാം. പക്ഷെ നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും വിളിച്ച് വരുത്തിയിട്ട് വേണം അങ്ങിനെ ചെയ്യാന്‍- ഉദ്ധവ് താക്കറെ പരിഹസിക്കുന്നു.

നാഗ്പൂരിലെ വര്‍ഗ്ഗീയ സംഘര്‍ഷത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം; പ്രതിപക്ഷം അറിയാതെ കലാപം നടക്കില്ല

ഹിന്ദുക്കള്‍ക്ക് നേരെ നടന്ന ഈ ആക്രമണത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നതായി പറയുന്നു. പ്രതിപക്ഷപാര്‍ട്ടികളുടെ അറിവില്ലാതെ ഇത്തരമൊരു കലാപം നടക്കില്ലെന്നത് അവിടുത്തെ സാഹചര്യങ്ങള്‍ നോക്കിയാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഖുറാന്‍ കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തിയാണ് വര്‍ഗ്ഗീയകലാപത്തിന് തിരികൊളുത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഛത്രപതി സാംബാജി നഗര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്നാവശ്യപ്പെട്ട് ബജ്‌രംഗദളിന്റെ നേതൃത്വത്തില്‍ നാഗ്പൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടയിലായിരുന്നു ഈ ഗൂഢാലോചന. ആയിരത്തോളം വരുന്ന അക്രമികളാണ് കലാപത്തിന് പിന്നിലെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുഖംമറച്ചെത്തിയ അക്രമികളുടെ കയ്യില്‍ ഇരുമ്പ് വടികളും കല്ലുകളുമുണ്ടായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. ഇത്രയും അക്രമികള്‍ ഒരു സംഘടിത ആക്രമണം ഹിന്ദുക്കള്‍ക്കെതിരെ നടത്തണമെങ്കില്‍ പ്രതിപക്ഷത്തിന്റെ കൂടി അറിവുണ്ടായിരിക്കാതെ വഴിയില്ല. പക്ഷെ എല്ലാ പ്രതിപക്ഷ നേതാക്കളും യാതൊന്നുമറിഞ്ഞില്ല എന്ന മട്ടിലാണ് പ്രതികരണം നടത്തുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക