കളമശ്ശേരി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നത് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും അറിവോടെയെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥി ഷാലിക്ക്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന ഈ വിവരം യുവാവ് വെളിപ്പെടുത്തിയത്.
ഒരു ബണ്ടില്‍ കഞ്ചാവ് എത്തിച്ചാല്‍ 6000 രൂപയാണ് തനിക്ക് ലാഭമെന്നും ഷാലിക്ക് പോലീസിനോട് പറഞ്ഞു. 18,000 രൂപയ്‌ക്ക് ലഭിക്കുന്ന കഞ്ചാവ് 24,000 രൂപയ്‌ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിറ്റിരുന്നതെന്നാണ് മൊഴി. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ആഷിക്ക്, ഷാലിക്ക് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇതരസംസ്ഥാനക്കാരനില്‍ നിന്നാണ് ആഷിക്കിനും ഷാലിക്കിനും കഞ്ചാവ് ലഭിച്ചിരുന്നത്. ഇയാള്‍ക്ക് വേണ്ടിയും പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്. പോളിടെക്‌നിക്കിലെ കേസില്‍ കോട്ടയം സ്വദേശിയായ വിദ്യാര്‍ത്ഥിയെയും പോലീസ് ചോദ്യം ചെയ്തു. ഹോസ്റ്റലിൽ പരിശോധന നടക്കുന്നതിനിടെ സാധനം സേഫ് അല്ലെ എന്ന് ചോദിച്ച് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെയാണ് ചോദ്യം ചെയ്തത്. എന്നാല്‍ ഇയാളെ പ്രതി ചേര്‍ക്കാനുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടില്ല.
ആഷിക്കും ഷാലിക്കും പോളിടെക്‌നിക്കിലെ മൂന്നാവര്‍ഷ വിദ്യാര്‍ത്ഥിയായ അനുരാജിനാണ് കഞ്ചാവ് എത്തിച്ചിരുന്നത്. കഞ്ചാവ് വാങ്ങുന്നതിനായി 16,000 രൂപ അനുരാജ് ഗൂഗിള്‍പേ വഴിയും ബാക്കിത്തുക നേരിട്ടും കൈമാറിയെന്ന് കഴിഞ്ഞദിവസം ഷാലിക്ക് മൊഴി നല്‍കിയിരുന്നു. അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് ആറ് മാസം ആയെന്നും ഷാലിക്ക് മൊഴി നല്‍കിയിട്ടുണ്ട്.
നിലവില്‍ പോലീസ് ഹോസ്റ്റലില്‍ നിന്നും കണ്ടെത്തിയ രണ്ട് കിലോ അടക്കം നാല് കിലോ കഞ്ചാവ് അനുരാജിന് കൈമാറിയിട്ടുണ്ടെന്നാണ് ആഷിക്കും ഷാലിക്കും മൊഴി നല്‍കിയിരിക്കുന്നത്. ബാക്കിയുള്ള രണ്ട് കിലോ കഞ്ചാവിന് വേണ്ടിയും പോലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: