കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥി ഫെബിനെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം പ്രണയപ്പക മൂലമെന്ന് പൊലീസ്. ഫെബിൻ ജോർജിന്റെ സഹോദരിയും പ്രതി തേജസ് രാജും മുമ്പ് പ്രണയത്തിലായിരുന്നു എന്നും വിവാഹത്തിന് രണ്ട് കുടുംബങ്ങൾക്കും സമ്മതമായിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാൽ പിന്നീട് യുവതി തേജസുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതാണ് പകയ്‌ക്ക് കാരണമായതും പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതും.
ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ തേജസ് ശല്യപ്പെടുത്തിയത് വീട്ടുകാർ വിലക്കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യം യുവതിയുടെ സഹോദരനെ കൊലപ്പെടുത്തുന്നതിൽ കലാശിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ അച്ഛൻ ജോർജ് ഗോമസ് കുത്തേറ്റ് ചികിത്സയിൽ തുടരുകയാണ്.
യുവതിയെ കൊലപ്പെടുത്താൻ തേജസ് ലക്ഷ്യമിട്ടിരുന്നോ എന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.കുത്തേറ്റ ഫെബിന്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഉടൻ തന്നെ ഗോമസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. അതേസമയം, ഫെബിന്റെയും തേജസ് രാജിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് 22കാരനായ തേജസ് രാജു വാഗൺ ആർ കാറിൽ ഫെബിന്റെ വീട്ടിലേക്കെത്തിയത്. കയ്യിൽ കത്തി കരുതിയിരുന്ന തേജസ് ബുർഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേക്ക് എത്തിയത്. രണ്ട് കുപ്പി പെട്രോളും തേജസ് കയ്യിൽ കരുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: