കൊച്ചി “ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാൻ ആർ.ജി വയനാടനെ പിന്തുണച്ച് സംവിധായകൻ രോഹിത് വി.എസ്. കഞ്ചാവ് ഉപയോഗിക്കുമെങ്കിലും വയനാടൻ പ്രശ്നക്കാരനല്ലെന്നാണ് രോഹിത്തിന്റെ വാദം.
താൻ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് ആർ.ജി.വയനാടൻ എന്നാണ് രോഹിതിന്റെ കണ്ടെത്തൽ . ‘അതെ… അവൻ (കഞ്ചാവ്) വലിക്കാറുണ്ട്. എന്നാൽ, ഞാൻ ഇതുവരെ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവൻ. ഒരിക്കലും വയലൻസ് കാണിച്ചിട്ടില്ല . കുംഭമേള സന്യാസികളുടെ കയ്യിലുള്ള അത്ര കഞ്ചാവൊന്നും അവന്റെ കയ്യിലില്ല. ഒരു മയത്തിലൊക്കെ…’-എന്നാണ് രോഹിത്തിന്റെ പ്രസ്താവന .
സന്യാസിസമൂഹത്തെയും, മഹാകുംഭമേളയെയും, ഹിന്ദു വിശ്വാസങ്ങളെയും അടച്ച് ആക്ഷേപിക്കുന്നതാണ് രോഹിത്തിന്റെ പ്രസ്താവന . വർഷങ്ങളായി ഹിന്ദു വിശ്വാസങ്ങളെ നെഞ്ചിലേറ്റി ജീവിക്കുന്ന നിരവധി സന്യാസിമാരും, വിശ്വാസികളും മഹാകുംഭമേളയ്‌ക്കെത്തിയിരുന്നു. ഇവരെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് രോഹിത്തിന്റെ കണ്ടെത്തൽ. അതേസമയം രോഹിത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. കഞ്ചാവ് കേസിൽ പിടിയിലായവനെ സപ്പോർട്ട് ചെയ്യാൻ ഹിന്ദുവിന്റെ നെഞ്ചത്തേക്കല്ല വരേണ്ടതെന്ന് ചിലർ പറയുന്നു. മറ്റേതെങ്കിലും മതത്തെ ഇത്തരത്തിൽ അപമാനിച്ചാൽ രോഹിത്തിന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിക്കണമെന്നും കമന്റുകളുണ്ട്.
കള, ഇബ്‌ലിസ്, അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വി.എസ്. വാഗമണ്ണിലെ ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രക്കിടെയാണ് രഞ്ജിത് ഗോപിനാഥൻ എന്ന ആർ.ജി വയനാടനെ എക്‌സൈസ് സംഘം പിടികൂടിയത്. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. രഞ്ജിത്തിന്റെ എറണാകുളത്തെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ കഞ്ചാവിന്റെ വിത്തുകളും തണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: