മലയാളികളുടെ മനസിൽ സിനിമയ്‌ക്കപ്പുറം ഇടം നേടിയ കലാഭവൻ മണി ഓർമ്മയായിട്ട് ഒമ്പത് വർഷം. രാമൻ – അമ്മിണി ദമ്പതികളുടെ ഏഴ് മക്കളിൽ ആറാമനായാണ് കലാഭവൻ മണിയുടെ ജനനം. സാമ്പത്തികമായ ഇല്ലായ്മകൾക്കിടയിലായിരുന്നു മണിയുടെ ബാല്യം. ദാരിദ്ര്യപൂർണ്ണമായ ചെറുപ്പകാലത്തെ മണി പലവേദികളിലും അനുസ്മരിച്ചിരുന്നു.
ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ മിമിക്രിയിലും അഭിനയത്തിലും തുടക്കം കുറിച്ചു. 1987ൽ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മോണോ ആക്ടിൽ മണി ഒന്നാംസ്ഥാനം നേടി
1991- 92 കാലഘട്ടത്തിലാണ് മണി ‘കലാഭവൻ’ മണിയാകുന്നത്. കൊച്ചിൻ കലാഭവനിൽ ചേർന്നത് മണിയുടെ ജീവിതത്തിലെ വഴിത്തിരിവായി. അനുകരണമികവും വ്യത്യസ്തമായ നമ്പറുകളും കൊണ്ട് മണി മലയാളയ്കൾക്കിടയിൾ ശ്രദ്ധ നേടി തുടങ്ങി. 1995ല് പുറത്തെത്തിയ അക്ഷരം എന്ന ചിത്രത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര് കഥാപാത്രത്തിലൂടെ സിനിമയിലും അരങ്ങേറി. സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പൻ എന്ന കഥാപാത്രം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ മണിയിലെ അഭിനേതാവിന്റെ മികവും വരച്ചുകാട്ടി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മറുമലർച്ചി, വാഞ്ചിനാഥൻ, ബന്താ പരമശിവം, ജെമിനി തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തിനും പ്രിയപ്പെട്ടവനായി.
അഭിനേതാവ്, മിമിക്രി കലാകാരൻ എന്നിവയ്‌ക്കൊപ്പം ഒരു ഗായകൻ എന്ന നിലയിലും മലയാളിക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. നാടൻ പാട്ടുകളിലൂടെ ആരാധകരെ കയ്യിലെടുത്തു. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് ഷോകൾ. നീണ്ട ചിരിയുമായി മണിയെത്തുമ്പോൾ സദസ് ഇളകി മറിഞ്ഞു. മണി എന്നുമൊരു ആഘോഷമായിരുന്നു. പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും കെടാത്ത അഗ്നിപോലെ മനസ്സിൽ കലയോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിച്ചവൻ. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തു വച്ചു.
2016 മാർച്ച് ആറിനാണ് കലാഭവൻ മണി വിട പറയുന്നത്. പാതിവഴിയിൽ വിട പറഞ്ഞുവെങ്കിലും ചാലക്കുടിക്കാരൻ തൻറെ പ്രതിഭയും നിഷ്കളങ്കമായ ചിരിയും സ്വതസിദ്ധമായ നർമ്മവും കൊണ്ട് ജനപ്രിയനായി ഇന്നും തുടരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക