മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച 60 കാരന് 107 വര്‍ഷം കഠിന തടവ്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായ ആണ്‍കുട്ടിയുടെ മാനസികനില തകരാറിലായിരുന്നു. പ്രതിക്ക് കഠിന തടവിനു പുറമെ നാലര ലക്ഷം പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയില്‍ ഈശ്വരമംഗലം വീട്ടില്‍ ദാമോദരന്‍ എന്ന മോഹന് (60) ആണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചില്ലെങ്കില്‍ ആറര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. പിഴ അടയ്‌ക്കുന്നപക്ഷം ഇരയായ കുട്ടിക്ക് നല്‍കും. കൂടാതെ പീഡിപ്പിക്കപ്പെട്ട ആണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.
2012 ഏപ്രില്‍ മുതല്‍ 2016 ജൂലൈ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം. ഇക്കാലയളവില്‍ പല ദിവസങ്ങളിലും പൊന്നാനി നെയ്തല്ലൂരിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. മദ്യവും പണവും ഭക്ഷണവും നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി കൗണ്‍സലിങ്ങിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോക്‌സോ ചുമത്തി ദാമോദരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. സുഗുണ ഹാജരായി. പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സുബിത ചിറക്കലാണ് ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: