തിരുവനന്തപുരം: കൈരളി ചാനലിലെ പുരുഷപുംഗവനില് നിന്നുണ്ടായ ദുരനുഭവങ്ങളെ കുറിച്ചു ദേശാഭിമാനി സബ് എഡിറ്റര്‍ അനുശ്രീ വി.കെയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി. ഇടുക്കിയിലെ സി പി എം നേതാവ് എം.എം.മണിയുടെ കൊച്ചുമകളാണ് അനുശ്രീ. മണിയുടെ മകളും സി പി എം രാജക്കാട് ഏരിയ സെക്രട്ടറിയുമായ സതിയുടെ മകളാണ് കൈരളിയില്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച അനുശ്രീ പത്രപ്രവര്ത്തകയൂണിയന് സംസ്ഥാന സമിതി അംഗമായിരുന്നു.
സി പി എം പ്രമുഖരുടെ കുടുംബാംഗങ്ങള്‍ക്ക് കൈരളിയില്‍ ഇതാണ് ഗതിയെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്.
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ തിരുവനന്തപുരത്തു സംഘടിപ്പിച്ച ദേശീയ വനിതാ മാധ്യമ പ്രവര്‍ത്തക കോണ്‍ക്ലേവില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് അനുശ്രീയുടെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തല്‍.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂ പ0
ഇന്ന് പലരും ചര്‍ച്ച ചെയ്യുന്ന ഒരു വ്യക്തി. ആരാധ്യന്‍, ആദരണീയന്‍ എന്നൊക്കെയാണ് വായിച്ച വാക്കുകള്‍. എനിക്ക് അയാളുടെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് മൂന്നു മണിക്ക് എഴുന്നേറ്റ്, ഓഫീസില്‍ രാവിലെ നാലുമണി ഷിഫ്റ്റില്‍ കയറി, ഒരു ആറര ഒക്കെ ആകുമ്പോഴേക്കും ഇനി സഹിക്കില്ല എന്ന അവസ്ഥയില്‍ ഓടിച്ചെല്ലുമ്പോള്‍ ലേഡീസ് വാഷ്റൂമിനകത്തു കണ്ണാടിയും നോക്കി നിന്ന് മൂളിപ്പാട്ടും പാടി നരച്ച മുടി ചീകിയൊതുക്കുന്ന മനുഷ്യനെയാണ്. തൊട്ടടുത്ത ഡോര്‍ പുരുഷന്മാരുടെ വാഷ്റൂം ആണെങ്കിലും, നമ്മള് ഓടിക്കയറി ചെല്ലുമ്പോള്‍ പോലും പെട്ടെന്നിറങ്ങാന്‍ കൂട്ടാക്കാതെ അവിടെത്തന്നെ നിന്ന് വിശദമായി തയ്യാറാകുന്ന മനുഷ്യനോട് എനിക്കൊരിക്കല്‍ പോലും ഒരു ബഹുമാനവും തോന്നിയിട്ടില്ല.
അത്രയും നേരം സഹിച്ച പോലല്ല, ബാത്റൂം വാതില്‍ വരെ എത്തിയാല്‍ പിന്നെ ബ്ലാഡര്‍ പറഞ്ഞാല്‍ കേള്‍ക്കണം എന്നില്ല. ഗതികെട്ട് ഒരു ദിവസം സഹപ്രവര്‍ത്തകനെ കോറിഡോറില്‍ കാവല്‍ നിര്‍ത്തി പുരുഷന്മാരുടെ വാഷ്റൂമില്‍ കയറേണ്ടി വന്നത് ഇന്ന് വീണ്ടും ഓര്‍ത്തു.
പത്തു പതിനേഴ് വര്‍ഷം കഴിഞ്ഞു. ചില കാര്യങ്ങള്‍ മനസ്സില്‍ മായാതിങ്ങനെ നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: