Categories: News

വേദ പണ്ഡിതന്‍ പ്രൊഫ.കെ.കെ.കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

Published by

തിരുവനന്തപുരം: വേദ പണ്ഡിതനും ഹിന്ദി ഭാഷാ പ്രചാരകനും ഗ്രന്ഥകരനുമായിരുന്ന പ്രൊഫസര്‍.കെ. കെ. കൃഷ്ണന്‍ നമ്പൂതിരി. അന്തരിച്ചു. രാത്രി തിരുവനന്തപുരം തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.
മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ വിവിധ മേഖലകളില്‍ മാതൃകാപരമായ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ്.

വേദസംസ്‌കാരം, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് സാഹിത്യം, അദ്ധ്യാപനം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സമ്പുഷ്ടമായ മേഖലകള്‍.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ഹിന്ദി വിഭാഗം മേധാവിയായി വിരമിച്ചു. ഭാരത സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളില്‍ ഉപദേഷ്ടാവായും സര്‍വകലാശാലാ തല പരീക്ഷകള്‍ക്കായി വിവിധ ബോര്‍ഡുകളിലും ശ്രീ ശങ്കര ട്രസ്റ്റിന്റെ കൗണ്‍സില്‍ അംഗമായും ദക്ഷിണ വിഭാഗം ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചു’ഗണിത് കെ അത്ഭുത് മനീഷി ശ്രീനിവാസ രാമാനുജന്‍’ എന്ന പുസ്തകത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. സനാതന ധര്‍മത്തെക്കുറിച്ചുള്ള ‘ഹിന്ദു ധര്‍മ്മ സ്വരൂപം’ മറ്റൊരു പ്രധാന കൃതിയാണ്. ഹിന്ദി പഠിപ്പിക്കുന്നതിലൂടെയും ഗവേഷണത്തിലൂടെയും സനാതന ധര്‍മത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും പ്രചാരണത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ഹിന്ദി വിദ്യാപീഠത്തിന്റെ പി.ജി.വാസുദേവ് പുരസ്‌കാരം ലഭിച്ചു. ‘രഘുവംശ കീ കഥ’ക്കു കേരള ഹിന്ദി അക്കാദമി സമ്മാനം, ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റിന്റെ കൃഷ്ണായന അവാര്‍ഡ്, അഭേദാശ്രമം ട്രസ്റ്റിന്റെ അഭേദ കീര്‍ത്തിഅവാര്‍ഡ്,  ഓള്‍ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷന്റെ ധര്‍മ്മശ്രേഷ്ഠ പുരസ്‌കാരം, ശ്രീ ശങ്കര ട്രസ്റ്റിന്റെ വിജ്ഞാനപീഠം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ആത്മീയ പഠന പാരമ്പര്യത്തിന്റെ ആഴങ്ങളിലേക്കും സൂക്ഷ്മതകളിലേക്കും യുവതലമുറയെ പരിചയപ്പെടുത്താനുള്ള അന്വേഷണത്തില്‍ നിരന്തരം പ്രവര്‍ത്തിച്ചു. ജന്മഭൂമി ദിനപത്രത്തിന് പുറമേ ഭക്തപ്രിയ, യജ്ഞോപവീതം, സന്നിധാനം, എ. കേസരി തുടങ്ങിയ ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

1993ല്‍ അദ്ദേഹത്തിന്റെ ‘ഗണിത് കെ അത്ഭുത് മനീഷി ശ്രീനിവാസ രാമാനുജന്‍’ എന്ന ഹിന്ദി പുസ്തകത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചു. ‘ഹിന്ദു ധര്‍മ്മസ്വരൂപം’ എന്ന പുസ്തകം വേദങ്ങളില്‍ വേരൂന്നിയ തത്ത്വചിന്തയെയും വേദ ആചാരങ്ങളെയും അടയാളപ്പെടുത്തുന്നു. ഈ കൃതി നിരവധി അംഗീകാരം നേടി.

സനാതന ധര്‍മ്മത്തിനും ദേശീയോദ്ഗ്രഥനത്തിനുമുള്ള സംഭാവനകള്‍ മാനിച്ച് അദ്ദേഹത്തിന് ഹിന്ദി വിദ്യാപീഠത്തിന്റെ പി.ജി. വാസുദേവ് പുരസ്‌കാരം, കേരള ഹിന്ദി അക്കാദമിയുടെ രഘുവംശ കീര്‍ത്തന അവാര്‍ഡ്, കൃഷ്ണായന പുരസ്‌കാരം, അഭേദ കീര്‍ത്തി അവാര്‍ഡ്, ധര്‍മ്മശ്രേഷ്ഠ അവാര്‍ഡ്, ശ്രീ ശങ്കര ട്രസ്റ്റിന്റെ വിജ്ഞാനപീഠം അവാര്‍ഡ് എന്നിവ ലഭിച്ചു.

ഗാന്ധിയനായി സര്‍വോദയ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന അദ്ദേഹം 1969ലെ ഗാന്ധി ശതാബ്ദി ആഘോഷങ്ങള്‍ നയിക്കുകയും സംഘടിപ്പിക്കുകയും ചെയ്തു.

വേദ പണ്ഡിതനെന്ന നിലയില്‍ 2007, 2013 വര്‍ഷങ്ങളില്‍ 56ദിവസത്തെ മുറജപം ഉത്സവം സംഘടിപ്പിക്കുന്നതിലും തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന യജുര്‍വേദ പാരായണത്തിലും നിര്‍ണായക പങ്ക് വഹിക്കാനായി.

ബ്രഹ്മസ്വം മഠത്തിന്റെ വേദപാഠശാലയുടെ രക്ഷാധികാരി കൂടിയായ കൃഷ്ണന്‍ നമ്പൂതിരി.  ജില്ലാ യോഗക്ഷേമ സഭ, ഭാരതീയ വിചാര കേന്ദ്രം തുടങ്ങിയ സംഘടനകളില്‍ സജീവ പങ്കാളിയായിരുന്നു.

ഭാര്യ: മണയത്താറ്റില്ലത്ത് എം.ഡി.ലീല ദേവി. മക്കള്‍: ഹരി നമ്പൂതിരി(യുഎസ്എ, ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ടേറ്റര്‍), ഡോ.കെ.ശ്രീലത(സീനിയര്‍ പ്രൊഫസര്‍, കാലടി സംസ്‌കൃത സര്‍വകലാശാല) കെ.മഞ്ജു(റിട്ട. പ്രിന്‍സിപ്പാള്‍). മരുമക്കള്‍: മായ കെ.(യുഎസ്എ, സ്പീച്ച് ലാംഗേജ് പാത്തോളജിസ്റ്റ്), എസ്.പി.എന്‍ വിഷ്ണു നമ്പൂതിരി(റിട്ട.സീനിയർ ഓഡിറ്റ് ഓഫീസർ, ഏജീസ് ഓഫീസ്) ബ്രഹ്മദത്തന്‍ നമ്പൂതിരി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സംസ്‌കാരം വെള്ളിയാഴ്ച (ഉച്ചയ്‌ക്ക് ഒരു മണിക്ക് എടത്വ തലവടി കുടല്‍മന ഇല്ലത്ത് നടക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by