കടുത്ത വേനല്‍ചൂടില്‍ ഉരുകിയൊലിക്കുകയാണ് കേരളം. പകല്‍ പൊള്ളുന്ന വെയില്‍. രാത്രിയില്‍ വീശിയടിക്കുന്ന തീക്കാറ്റ്. കിണറുകളും കുളങ്ങളുമെല്ലാം വറ്റിവരളുന്നു. ചൂടിന്റെ ആധിക്യത്താല്‍ ജീവജാലങ്ങള്‍ തളരുകയാണ്. ദുസ്സഹമായ കാലാവസ്ഥ. നമ്മുടെ സംസ്ഥാനം ഇതുവരെയില്ലാത്ത നിലയില്‍ കടുത്ത വേനലിന്റെ പിടിയിലമര്‍ന്നിരിക്കുന്നു.
സംസ്ഥാനത്തെ വിവിധ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന താപനില ദീര്‍ഘകാല ശരാശരിയില്‍നിന്ന് നാല് ഡിഗ്രി വരെ ഉയര്‍ന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത്തവണ വേനല്‍ കനക്കുമെന്നും ചൂടിന്റെ തോത് ഉയരുമെന്നുമുള്ള കാലാവസ്ഥാവിഭാഗത്തിന്റെ മുന്നറിയിപ്പ് ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. സസ്യശ്യാമളമായിരുന്ന നമ്മുടെ കേരളം മുമ്പൊന്നും കേട്ടിട്ടില്ലാത്തവിധം വേനലിനെ ഭയന്നുതുടങ്ങിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങളായി വേനല്‍ക്കാലമായാല്‍ കേരളം നേരിടുന്ന പുതിയ പ്രതിഭാസം കൂടിയാണ് സൂര്യാഘാതം. ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമായിത്തീര്‍ന്നേക്കാവുന്ന ഒരു ഭീഷണികൂടിയാണിത്.
കൂടുതല്‍ സമയം നേരിട്ട് കടുത്ത വെയില്‍ ഏല്‍ക്കേണ്ടിവരുന്നവരാണ് സൂര്യാഘാതത്തിന് ഇരയാവുന്നത്. നട്ടുച്ചക്ക് തുറസ്സായ സ്ഥലത്ത് തൊഴിലെടുക്കുന്നവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. പുറത്ത് പോയി വരുന്നവരോട് ‘വെയിലുകൊണ്ട് മുഖമാകെ കരുവാളിച്ചുവല്ലോ’ എന്ന് പറയാറുണ്ട്. ചെറിയതോതില്‍ സൂര്യതാപമേല്‍ക്കുന്നതുകൊണ്ടാണിങ്ങിനെ സംഭവിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ഈ അവസ്ഥ ഗുരുതരമായിത്തീരാറുണ്ട്. ചില സമയത്ത് സൂര്യകിരണങ്ങള്‍ ശരീരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വിധത്തില്‍ പതിക്കുന്നത് കൊണ്ടാണിത്.
സൂര്യനില്‍ നിന്ന് ഭൂമിയിലത്തെുന്ന അള്‍ട്രാവൈലറ്റ് വികിരണങ്ങള്‍ മനുഷ്യരുടെ തൊലിയില്‍ പൊള്ളലേല്‍പ്പിക്കുന്നു. കടുത്ത·വെയിലേറ്റ് അല്‍പസമയത്തിനുള്ളില്‍തന്നെ തൊലി ശരീരത്തില്‍ നിന്ന് ഇളകിമാറുകയും കടുത്ത വേദനയും നീറ്റലും അനുഭവപ്പെടുകയും ചെയ്യുന്നു. വളരെ അപൂര്‍വമായി സൂര്യാഘാതമേല്‍ക്കുന്നയാള്‍ ബോധരഹിതനാവുകയും ശരീരത്തിലെ നിര്‍ജലീകരണം മൂലം ജീവന്‍ പോലും അപകടത്തിലാവുകയും ചെയ്യാറുണ്ട്.
സൂര്യാഘാതം ഏറ്റുകഴിഞ്ഞാല്‍ അതിന്റെ ലക്ഷണങ്ങള്‍ ഏതാനും സമയത്തിനകം അറിയാനാവും. പൊള്ളലേറ്റ ഭാഗത്ത് നീറ്റലും വേദനയും പുകച്ചിലുമുണ്ടാകും. തൊലി ചുവക്കുന്നതൊടൊപ്പം വേദന അനുഭവപ്പെടുന്നതും സൂര്യാഘാതത്തിന്റെ ലക്ഷണമാണ്.
കടുത്ത സൂര്യാതപമേറ്റ് അവശരാവുന്നവര്‍ക്ക് ഉടന്‍ വിദഗ്ധ ചികിത്സ നല്‍കിയില്ലെങ്കില്‍ ശരീരത്തിലെ രക്തചംക്രമണം നിലച്ച് അവയവങ്ങള്‍ തളര്‍ന്ന് പോകാന്‍ ഇടയാവും. ചിലരില്‍ പനി, ചര്‍ദ്ദി, കുളിര് എന്നിവയും കണാറുണ്ട്.
സൂക്ഷിക്കുക, ഉടന്‍ ചികിത്സ തേടുക
സൂര്യാഘാതമേറ്റ് തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. സ്ഥിതി ഗുരുതരമാണെങ്കില്‍ ആശുപത്രിയില്‍ കിടക്കേണ്ടി വരും. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രാഥമികമായി ചെയ്യേണ്ടത് കടുത്ത വെയിലില്‍ ശരിയായി വസ്ത്രം ധരിക്കാതെയോ കുട ചൂടാതെയോ പുറത്തിറങ്ങാതിരിക്കലാണ്. ഉച്ചവെയില്‍ കുത്തനെ ശരീരത്തില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം. വേനല്‍ക്കാലമായാല്‍ ധാരാളം ശുദ്ധജലം കുടിക്കേണ്ടതും അത്യാവശ്യമാണ്.സൂര്യാതപം ഏല്‍ക്കാന്‍ സാധ്യതകളൂള്ള മേഖലകളില്‍ ജോലിചെയ്യുന്നവര്‍ ഒരിക്കലും മദ്യപിക്കരുത്. ശരീരത്തിലെ നിര്‍ജലീകരണം വേഗത്തിലാക്കുന്നതിനാല്‍ മദ്യപാനം പലപ്പോഴും ചികിത്സകള്‍ സങ്കീര്‍ണ്ണമാക്കാറുണ്ട്.
നിരന്തരം വെയിലേറ്റ് ശരീരം കരുവാളിക്കുന്നവര്‍ക്ക് തൊലിപ്പുറമെ അര്‍ബുദം (Skin Cancer) വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് കടുത്ത രീതിയില്‍ സൂര്യാഘാതമേറ്റില്ലെങ്കിലും സൂര്യരശ്മികള്‍ മൂലം ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെ ശ്രദ്ധയോടെ കരുതണം.
എന്താണ് സൂര്യാഘാതം..?
സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. കുട്ടികളിലും പ്രായമായവരിലും സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരികതാപനില ക്രമാതീതമായി ഉയര്‍ന്നാല്‍ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. തലച്ചോര്‍, കരള്‍, വൃക്കകള്‍, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കും.
അവയവങ്ങളെ ബാധിക്കുന്നു
കഠിനമായ ചൂടില്‍ പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും വൃക്ക സ്തംഭനം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ചിലപ്പോള്‍ തലച്ചോറിനേയും സൂര്യാഘാതം സാരമായി ബാധിക്കും. അസ്വഭാവികമായ പെരുമാറ്റങ്ങളും അപസ്മാരബാധ പോലുള്ള ലക്ഷണങ്ങളും ഇതിനത്തെുടര്‍ന്നുണ്ടാകുന്നു. തീവ്രമായ അബോധാവസ്ഥക്കും ഇത് കാരണമാകും.
സൂര്യാഘാതമേറ്റാല്‍ എന്തുചെയ്യണം?
.സൂര്യാഘാതമേറ്റയാളെ തണലുള്ള സ്ഥലത്തേക്ക് ഉടന്‍ മാറ്റുക
.വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുക
.മൂക്കിലും വായിലും പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയും തുടച്ചുമാറ്റുക
.തണുത്ത വെള്ളം കൊണ്ട് ദേഹം തുടര്‍ച്ചയായി തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ .ശരീരഭാഗങ്ങളില്‍ .പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
.തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
.കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
.രോഗിയെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക
പ്രതിരോധം
വേനല്‍ക്കാലമായാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദിവസവും രണ്ടു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ബിയര്‍, മദ്യം, കൃതൃമശീതളപാനീയങ്ങള്‍ എന്നിവ തീര്‍ത്തും ഒഴിവാക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. രാവിലെ 10 മണി മുതല്‍ ഉച്ചക്ക് മൂന്നുവരെ പുറത്തിറങ്ങുന്നത് കഴിയുന്നത്ര ഒഴിവാക്കണം. വെയിലത്തേക്ക് ഇറങ്ങുമ്പോള്‍ ശരീരം പരമാവധി വസ്ത്രങ്ങള്‍കൊണ്ട് മറക്കുകയും കുട ഉപയോഗിക്കുകയും വേണം. തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ നട്ടുച്ച സമയത്ത് ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: