Kerala

കടുത്ത ആചാരലംഘനം : ശ്രീ പദ്മനാഭസ്വാമിയുടെ ആറാട്ട് പൂജ നടക്കുന്ന ശംഖുമുഖത്തെ കൽമണ്ഡപത്തിൽ മാംസാഹാരം പാചകം ചെയ്തു

Published by

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ട് പൂജ നടക്കുന്ന ശംഖുമുഖത്തെ കല്മണ്ഡപത്തില്‍ മാംസാഹാരം പാകം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം. കുടുംബശ്രീ മിഷന്റെ “തീരസംഗമം” എന്ന പേരിലുള്ള ഫുഡ് ഫെസ്റ്റ് നടത്തുന്നതിനിടെയായിരുന്നു സംഭവം. കല്മണ്ഡപത്തില്‍ മത്സ്യ-മാംസാദികളാണ് പാചകം ചെയ്തത്. ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ലംഘിക്കുന്ന തരത്തിലായിരുന്നു കുടുംബശ്രീയുടെ ഈ നടപടി.

സംഭവം വാര്‍ത്തയായതോടെ ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ ജില്ലാകമ്മിറ്റിയുടെ അധ്യക്ഷനും ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭരണസമിതി അംഗവുമായ കരമന ജയന്‍ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് കല്മണ്ഡപത്തിലെ മത്സ്യ-മാംസഹാര പാചകം അവസാനിപ്പിച്ചു. ശംഖുമുഖം C I യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെ താത്കാലിക ശൗചാലയം പൊളിച്ചു നീക്കി. എന്നാല്‍ ഇതുവരെ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ആറാട്ട് മണ്ഡപം അശുദ്ധമാക്കിയ നടപടി ആസൂത്രിതമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും കേരള ക്ഷേത്രസംരക്ഷണ സമിതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കുടുംബശ്രീക്കെതിരെയും ശക്തമായ നടപടി ആവശ്യപ്പെട്ട് സമിതി പ്രസ്താവന പുറത്തിറക്കി.

“ഇത് അറിഞ്ഞുകൊണ്ടാണ് ചെയ്തതെന്ന് വ്യക്തമാണെന്നും ഹൈന്ദവ ആചാരങ്ങളെ മനഃപൂര്‍വം അപമാനിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്നും” കേരള ക്ഷേത്രസംരക്ഷണ സമിതി നേതാക്കള്‍ ആരോപിച്ചു. ക്ഷേത്രഭരണസമിതി ഈ മണ്ഡപം വീണ്ടും പരിശുദ്ധമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അതിന് സര്‍ക്കാര്‍ പൂര്‍ണമായ സഹകരണം നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു.

സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണനും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി എടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by