Kerala

ശബരിമല അതോറിറ്റി രൂപീകരണം: വിശ്വാസികളല്ലാത്തവരെ നിയമിക്കരുതെന്ന് വിഎച്ച്പി, വികസനത്തിന് മുമ്പായി ദേവഹിതം അറിയണം

Published by

കൊച്ചി: ശബരിമലയിലെ നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന വികസന അതോറിറ്റിയില്‍ വിശ്വാസികളല്ലാത്തവരെ നിയമിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത്.

അതോറിറ്റി രൂപീകരിക്കുന്നതിന് മുമ്പ് ഹൈന്ദവ സംഘടനാ നേതൃത്വങ്ങള്‍ക്കുള്ള ആശങ്കകള്‍ കേള്‍ക്കുകയും അവ പരിഹരിക്കുകയും വേണം. വിവിധ സംഘടനകളുമായി വിഷയം ചര്‍ച്ച ചെയ്യണം. ആത്മീയ കാര്യങ്ങളില്‍ താല്പര്യം ഇല്ലെന്ന് പരസ്യമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നിലപാടില്‍ വിഎച്ച്പിക്ക് സംശയമുണ്ട്. അതുകൊണ്ടു തന്നെ അതോറിറ്റിയില്‍ ഹൈന്ദവ നേതാക്കന്മാരെയും ആധ്യാത്മിക ആചാര്യന്മാരെയും ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ദേവഹിതം അറിഞ്ഞും വാസ്തു നോക്കിയും പ്രകൃതി സൗഹൃദപരമായ രീതിയിലുമുള്ള വികസനം മാത്രമായിരിക്കണം ശബരിമലയില്‍ നടപ്പാക്കേണ്ടത്. റോപ് വേ പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനെപ്പറ്റി ഭക്തജന സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയാറാകണമെന്നും വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടു.

അഴിമതി തടയാനും ഹൈന്ദവ ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ പറയാനുമുള്ള അറിവും കഴിവും അതോറിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന രാഷ്‌ട്രീയ, ഉദ്യോഗസ്ഥ വൃന്ദത്തിന് അനിവാര്യമാണ്. അല്ലാത്തപക്ഷം ഭാവിയില്‍ വളരെയധികം ദുരിതവും ബുദ്ധിമുട്ടും സൃഷ്ടിക്കുമെന്നും വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജന. സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by