ന്യൂദല്‍ഹി: ഇന്ത്യയില്‍ മാധ്യമ പ്രവര്‍ത്തകരെ പാട്ടത്തിനെടുക്കാനുള്ള ജോര്‍ജ് സോറോസ് പദ്ധതിക്കു ചുക്കാന്‍ പിടിച്ചത് കശ്മീരി മാധ്യമ പ്രവര്‍ത്തകനായ സയ്യിദ് നസാഖത്.
യു എസ് എയിഡ് , സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് തുടങ്ങിയവയില്‍ നിന്നു ഫണ്ട് പറ്റിയ ഇന്റര്‍ന്യൂസ് സ്ഥാപനമാണ് സയ്യിദ് നസാഖതിന്റെ ഡാറ്റാലീഡ്സ് ഫണ്ടു ചെയ്തിരുന്നത്.
ഡാറ്റാലീഡ്സിന്റെ ഫാക്ട് ചെക്ക് പരിശീലന പരിപാടിയായ ഫാക്ട് ശാലയില്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ മുതല്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ വരെ ഗുണഭോക്താക്കളായി. ബിജെപി വിരുദ്ധരായ അര്‍ബന്‍ നക്സല്‍, ഇസ്ലാമിക തീവ്രവാദി മാധ്യമ പ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ചാണ് നസാഖതിന്റെ ഫാക്ട് ശാല പരിശീലനം നല്‍കിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സൗജന്യ ഡാറ്റയും കണ്ടന്റുമെന്ന പേരില്‍ രാജ്യ വിരുദ്ധ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഡാറ്റാലീഡ്സ് പ്രഭവ കേന്ദ്രമായി മാറി.
വിവിധ രാജ്യങ്ങളിലെ ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഓഹരി വിപണികള്‍ തകര്‍ക്കാന്‍ സോറോസ് ഫണ്ട് കൈപ്പറ്റി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് നെറ്റ് വര്‍ക്കിന്റെ ഏഷ്യാ പസഫിക് പ്രതിനിധി കൂടിയാണ് നസാഖത്.
കശ്മീരിലെ ശ്രീനഗര്‍ സ്വദേശിയായ നസാഖത് മുന്‍പ് സഹാറ , ഏഷ്യാ ന്യൂസ്, ദ് വീക്ക് പ്രസിദ്ധീകരണങ്ങളില്‍ ജോലി ചെയ്യവേ ഇന്ത്യാ വിരുദ്ധ വാര്‍ത്തകളില്‍ സ്പെഷലൈസ് ചെയ്തിരുന്നതു കണ്ടെത്തിയാണ് ഇന്റര്‍ന്യൂസ് സ്ഥാപനം ഡാറ്റാലീഡ്സ് നടത്താനായി ചുമതലപ്പെടുത്തിയത്.
സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനു പല തവണ ജയിലിലായ ഓള്‍ട്ട് ന്യൂസ് ഉടമ മുഹമ്മദ് സുബൈറും ഡാറ്റാലീഡ്സുമായി സഹകരിച്ചാണ് ഫാക്ട് ചെക്ക് പരിശീലനം സംഘടിപ്പിച്ചിരുന്നത്.
ഡാറ്റാലീഡ്സ് ആരംഭിച്ച ഫാക്ട് ശാല പരിപാടിയിലൂടെ മുഖ്യധാരാ , ഓണ്‍ലൈന്‍ മാധ്യമങ്ങളെ നസാഖത് വരുതിയിലാക്കി.
മാധ്യമ രംഗത്തെ പ്രമുഖരായശേഖര് ഗുപ്ത, ജയന്ത് മാമ്മന്‍ മാത്യു, ഋതു കപൂര്‍, ഫായെ ഡിസൂസ എന്നിവരെ ഫാക്ട് ശാല അംബാസിഡര്‍മാരാക്കി ഫാക്ട് ചെക്ക് പരിശീലന പരിപാടിക്ക് സ്വീകാര്യത ഉണ്ടാക്കി. ഫാക്ട് ചെക്ക് സൗജന്യ പരിശീലനമെന്ന പേരില്‍ റിസോട്ടുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും നാലഞ്ചു ദിവസം നീളുന്ന ബ്രെയിന്‍ വാഷിങ് സെഷനുകള്‍ സംഘടിപ്പിച്ചു.
ദ വീക്കില്‍ ജോലിചെയതിന്റെ പശ്ചാത്തലത്തിലാണ് മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യുവിനെ ഫാക്ട് ശാല പരിപാടിയിലൂടെ അംബാസിഡറാക്കിയത്.
പ്രശാന്ത് ഭൂഷന്റെ പോളിസി റിസര്‍ച്ച് എന്‍ജിഒയിലെ വിദഗ്ധര്‍ ഇന്ത്യയില്‍ ഭരണമാറ്റവും വിപ്ലവവും നടത്താനുള്ള പ്രചാരണ വിദ്യകള്‍ ഫാക്ട് ചെക്കിന്റെ പേരില്‍ അഭ്യസിപ്പിച്ചു.
ഫാക്ട് ശാല അംബാസഡര്‍ ഋതു കപൂര്‍ ജനറല്‍ സെക്രട്ടറിയായ ഡിജി പബ് ഓണ്‍ലൈന്‍ മാധ്യമ സംഘടനയില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശീലനവും സ്പോണ്‍സര്‍ഷിപ്പും നല്കി രാജ്യവിരുദ്ധ മോഡി വിരുദ്ധ വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ചു.
ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവുമായുള്ള ഡാറ്റാലീഡ്സ് സഹകരണം 2024 ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ഭീകരമായ ഡിജിറ്റല്‍ അട്ടിമറി നടത്തി. ധ്രുവ് റാഠി, രവീഷ് കുമാര്‍, അജിത് അഞ്ജും തുടങ്ങിയ മോദി വിരുദ്ധ യുട്യൂബര്‍മാരുടെയും ഡിജിപബ് മാധ്യമങ്ങളുടെയും വാര്‍ത്തകള്‍ക്കും വീഡിയോകള്‍ക്കും സൈബര്‍ റീച്ച് കൂട്ടിയും വലതു പക്ഷ മാധ്യമങ്ങളുടെയും യുട്യൂബര്‍മാരുടെയും റീച്ച് കുറച്ചും ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവും അട്ടിമറിക്ക് കൂട്ടു നിന്നു.
കേന്ദ്രത്തില്‍ മോഡി വീണ്ടും അധികാരത്തിലെത്തിയാല്‍ ജാതി സംവരണം നിര്‍ത്തലാക്കുമെന്നു അമിത് ഷായും സംഘപരിവാര്‍ നേതാക്കളും പ്രസംഗിക്കുന്ന ഫേക്ക് വീഡിയോകള്‍ തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വ്യാപകമായി പ്രചരിപ്പിച്ചു. പിന്നാക്കക്കാര്‍ക്ക് ഗുണകരമായ ജാതി സെന്‍സസ് നടപ്പാക്കാന്‍ ഇന്ത്യാ മുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന പ്രചരണവുമുണ്ടായി.
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ഉടന്‍ യു എസ് എയിഡ് പരിപാടി നിര്‍ത്തലാക്കിയത് ഇന്ത്യയിലെ വ്യാജ വാര്‍ത്താ പ്രചാരകര്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഡാറ്റാലീഡ്സ്, ഡിജിപബ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വിദേശസഹായമില്ലാതെ പിടിച്ചു നില്ക്കാന് കഴിയില്ല. വിക്കിലീക്ക്സ് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യു എസ് എയിഡിന്റെ നിഗൂഡ പദ്ധതികള്‍ അന്വേഷിക്കണമെന്ന് ബി ജെ പി എം പി നിഷികാന്ത് ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ ഇത്തരം മാധ്യമ ശൃംഖലയെ നിരീക്ഷിച്ചു വരികയാണ്. നിഷികാന്ത് ദുബെയുടെ ആവശ്യത്തിന്മേല് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സയ്യിദ് നസാഖതിന്റെ ഡാറ്റാലീഡ്സ് പരിപാടികളുടെ ഗുണഭോക്താക്കള്‍ മുഴുവന്‍ നിയമക്കുരുക്കിലാകും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: