പെരുമ്പാവൂർ : ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ 60 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു. പട്ടണം അരിച്ചു പെറുക്കിയായിരുന്നു പരിശോധന.
കണ്ടന്തറ കെ കെ പ്ലാസ്റ്റിക്കിന് സമീപം രണ്ട് കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി മുക്താതിർ മണ്ഡലിനെ പിടികൂടി. ഇയാൾ പച്ചക്കറി കൃഷിയുടെ മറവിലാണ് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്. മലയാളികളായ യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളും പാക്കറ്റിന് 500 രൂപ നിരക്കിലാണ് വാങ്ങിയിരുന്നത്.
പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് ഒന്നര കിലോ കഞ്ചാവുമായി ഓജിർ ഹുസ്സനെ പ്രത്യേക അന്വേഷണസംഘം പിടികൂടി. ബംഗാൾ കോളനിയിലെ റൂമിൽ താമസിച്ചു ഇതര സംസ്ഥാന തൊഴിലാളികൾക്കും മലയാളികൾക്കും കഞ്ചാവ് വില്പന നടത്തിവരികയായിരുന്നു. 7 ലിറ്റർ വിദേശ മദ്യവുമായി ഷഹാനു ഷെയ്ഖിനെ പിടികൂടി.
ഇയാൾ ബംഗാൾ കോളനിയിലെ ഹോട്ടലിന്റെ മറവിൽ മദ്യ വില്പന നടത്തിവരികയായിരുന്നു. ഇയാളിൽനിന്ന് മദ്യ കുപ്പികളും ഗ്ലാസും പണവും പോലീസ് പിടിച്ചെടുത്തു. പെരുമ്പാവൂർ പി പി റോഡിൽ പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിലും മാർഗ്ഗ തടസ്സം ഉണ്ടാക്കുന്ന രീതിയിലുo അസാൻമാർഗിക പ്രവൃത്തി നടത്താൻ പ്രേരിപ്പിക്കാനായി നിന്ന ആറ് സ്ത്രീകളെയും പോലീസ് പിടികൂടി.
കൂടാതെ പെരുമ്പാവൂർ ടൗണിലും, പ്രൈവറ്റ് ബസ് സ്റ്റാൻഡിലും പരിസരത്തുമായി കഞ്ചാവുമായി കാണപ്പെട്ട 13 പേരെയും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 15 പേരെയും, നിരോധിത പുകയില വില്പന നടത്തിയതിന് 10 പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. പ്രത്യേക അന്വേഷണസംഘം അടുത്തിടെ രണ്ട് ഗോഡൗണുകൾ റെയ്ഡ് നടത്തി കോടികൾ വില വരുന്ന ആയിരത്തോളം ചാക്കുകൾ ഹാൻസും നിരോധന പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയിരുന്നു.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ , ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ർ മാരായ റിൻസ് എം തോമസ്, പി.എംറാസിഖ്, ജോസി എം ജോൺസൻ സാലു, എ.എസ്.ഐ പി എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട് , ബെന്നി ഐസക്ക് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡിൽ 40 പേർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: