
കൊൽക്കത്ത: മമത സർക്കാരിനെതിരെ തുറന്നടിച്ച് ആർജി കാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ബലാത്സംഗം ചെയ്ത് കൊലപ്പെട്ട ജൂനിയർ ഡോക്ടറുടെ മാതാപിതാക്കൾ. പോലീസും ആശുപത്രി അധികൃതരും കേസിലെ തെളിവുകൾ നശിപ്പിച്ചതായി മാതാപിതാക്കൾ ആരോപിച്ചു. കൊൽക്കത്ത പോലീസ്, ആശുപത്രി ഭരണകൂടം, ഭരണകക്ഷിയായ ടിഎംസിയിലെ ജനപ്രതിനിധികൾ എന്നിവർ എല്ലാവരും ഈ ഭയാനകമായ സംഭവം മൂടിവയ്ക്കുന്നതിൽ സജീവ പങ്കുവഹിച്ചു. ഈ സാഹചര്യത്തിൽ സത്യം പുറത്തുവരില്ലെന്ന് ഇരയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
കൊൽക്കത്ത പോലീസിന്റെയും ആശുപത്രിയുടെയും ഭരണകൂടത്തിന്റെയും പരാജയത്തെ മുഖ്യമന്ത്രിക്ക് നിഷേധിക്കാൻ കഴിയില്ല. കുറ്റകൃത്യം നടന്ന സ്ഥലം എന്തുകൊണ്ട് സീൽ ചെയ്യാൻ കഴിഞ്ഞില്ല. ധാരാളം പേർ കാഴ്ചക്കാരായി എത്തി തെളിവുകൾ നശിപ്പിച്ചു. മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 9 ന് രാവിലെ ഉച്ചവരെ പ്രദേശത്ത് 68 പേർ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങളിൽ നിന്ന്, സഞ്ജയ് റോയ് എന്ന ഒരാളെ മാത്രം കുറ്റകൃത്യത്തിന്റെ ഏക കുറ്റവാളിയായി തിരിച്ചറിഞ്ഞത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അമ്മ പറഞ്ഞു. പ്രധാന ഗൂഢാലോചനക്കാരെ സംരക്ഷിക്കാൻ ശ്രമങ്ങൾ നടന്നതായും കൊലപാതക-ബലാത്സംഗ കേസിൽ സഞ്ജയ് റോയി ഒഴികെയുള്ള കുറ്റവാളികളെ പിടികൂടുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്നും മരിച്ച ഡോക്ടറുടെ മാതാപിതാക്കൾ പറഞ്ഞു.