India

ഭരണം പിടിക്കാന്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച സിദ്ധരാമയ്യ സര്‍ക്കാര്‍ കുടുങ്ങി ; കോണ്‍ഗ്രസ് ഇനിയെങ്കിലും പാഠം പഠിക്കുമോ?

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം നേടിയ ഉടനെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ മൂക്കുമുട്ടെ കടത്തില്‍ മുങ്ങിയിരിക്കുകയാണ്. സൗജന്യങ്ങള്‍ തോന്നിയപോലെ പ്രഖ്യാപിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുക കോണ്‍ഗ്രസിന്‍റെ സ്ഥിരം പതിവാണ്. ഇതോടെ നഷ്ടം നികത്താന്‍ പുരുഷന്മാരുടെ പോക്കറ്റ് അടിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍

Published by

ബെംഗളൂരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയം നേടിയ ഉടനെ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ മൂക്കുമുട്ടെ കടത്തില്‍ മുങ്ങിയിരിക്കുകയാണ്. സൗജന്യങ്ങള്‍ തോന്നിയപോലെ പ്രഖ്യാപിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുക കോണ്‍ഗ്രസിന്റെ സ്ഥിരം പതിവാണ്. ഇതോടെ നഷ്ടം നികത്താന്‍ പുരുഷന്മാരുടെ പോക്കറ്റ് അടിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍

കോണ്‍ഗ്രസിന്റെ സ്ഥിരം പരിപാടിയാണിത്. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രകടനപത്രിക ഇറക്കുമ്പോള്‍ തോന്നിയതുപോലെ സൗജന്യങ്ങള്‍ വാരിവലിച്ചെഴുതും. ഇതെല്ലാം പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതാണോ എന്ന് നോക്കിയൊന്നുമല്ല ഈ വാഗ്ദാനം. എങ്ങിനെയെങ്കിലും ഭരണം പിടിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അതത് ഖജനാവുകളുടെ പരിമിതികള്‍ കണക്കിലെടുക്കാതെയാണ് സൗജന്യ വൈദ്യുതി, മാസം തോറും പെന്‍ഷന്‍, സൗജന്യചികിത്സ എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്നത്. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന തെലുങ്കാന, ഹിമാചല്‍പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ സാമ്പത്തിക സ്ഥിതി മോശത്തില്‍ നിന്നും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പാവങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നായിരുന്നു ഇക്കഴിഞ്ഞ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വാഗ്ദാനം.

അഞ്ച് കോടി പാവപ്പെട്ടവര്‍ക്ക് 72000 രൂപ വീതം വര്‍ഷത്തില്‍ നല‍്‍കുമെന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി മറക്കാറായിട്ടില്ല. അഞ്ച് പൈസ കയ്യിലില്ലാതെ കോണ്‍ഗ്രസ് നടത്തിയ മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായിരുന്നു അത്. ഇന്ത്യന്‍ ഖജനാവ് പൊളിക്കാന്‍ ഇതുപോലെ വേറെ ഒരു പദ്ധതിയില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. കാരണം 3.6 ലക്ഷം കോടി രൂപയാണ് ന്യായ് പദ്ധതി നടപ്പാക്കിയാല്‍ ഖജനാവില്‍ നിന്നും പോവുക. അങ്ങിനെയെങ്കില്‍ എത്രകാലം സര്‍ക്കാരിനെ ഓടിക്കാന്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് കഴിയും? ഇതൊന്നും നടപ്പാകാന്‍ പോകില്ലെന്ന് ജനത്തിന് അറിയാവുന്നത് കൊണ്ട് തന്നെയാണ് മോദിയെ വീണ്ടും വീണ്ടും ജയിപ്പിക്കുന്നത്.

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശക്തി പദ്ധതി സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) അടിത്തറ ഇളക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ ആദ്യ മൂന്ന് മാസത്തിനിടെ തന്നെ 295 കോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.

ഇതിന്റെ ഭാഗമായി പുരുഷന്മാര്‍ക്ക് കോര്‍പരേഷന്‍ ബസുകളില്‍ 15 ശതമാനം ടിക്കറ്റുനിരക്ക് വര്‍ധിപ്പിച്ചു. പൊതുവേ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സാമ്പത്തികപ്രതിസന്ധിയിലേക്ക് കുതിക്കുകയാണെന്നാണ് വിമര‍്ശനം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക