ന്യൂദെൽഹി:ഛത്തിസ്ഗഢിലെ ബീജാപൂരിൽ കൊല്ലപ്പെട്ട നിലയിൽ സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ ബസ്തറിലെ മാധ്യമ പ്രവർത്തകനായ മുകേഷ് ചന്ദ്രകറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോൺഗ്രസ് പ്രവർത്തകനാണെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അറിയിച്ചു. തങ്ങളുടെ സ്നേഹക്കടയിലെ ( മൊഹബത്ത് കി ദുക്കാൻ) വിദ്വേഷം വിൽക്കുകയായിരുന്നു കോൺഗ്രസ് എന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യപ്രതി കരാറുകാരൻ സുരേഷ് ചന്ദ്രകർ കോൺഗ്രസ് നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കരാറുകാരന്റെ അക്കൗണ്ട് സീൽ ചെയ്യുകയും ഇയാളുടെ അനധികൃതമായ കരാർ ജോലികൾ റദ്ദാക്കുകയും ചെയ്തു. മുഖ്യമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് എംഎൽഎയായ വിക്രം മാണ്ഡവിയയോട് ചോദ്യങ്ങൾ ചോദിച്ചതിന് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ മുകേഷ് ചന്ദ്രകറിനെ കോൺഗ്രസ് പാർട്ടി ബഹിഷ്ക്കരിച്ചിരുന്നതായി ഉപമുഖ്യമന്ത്രി വിജയ് ശർമ്മയും ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളോട് ആരും ഒരു ചോദ്യവും ചോദിക്കാൻ പാടില്ലെ? അവരോട് എന്തെങ്കിലും ചോദ്യം ചോദിക്കാൻ ധൈര്യപ്പെടുന്ന വ്യക്തിക്ക് എപ്പോഴും എന്തും സംഭവിക്കാം. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ സംസ്ഥാനത്ത് പത്രപ്രവർത്തനത്തിന് വിലക്ക് ഏർപ്പെടുത്തുന്ന ശീലമുണ്ടായിരുന്നു. അവർ ആ പതിവ് ഇപ്പോഴും ചെയ്യുകയാണ്. സംഭവത്തിൽ മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ശർമ്മ പറഞ്ഞു.
















