Kerala

സുരക്ഷാവേലിയുടെ മുകളിൽ തട്ടിക്കൂട്ടി വേദി പണിതു; ഗുരുതര വീഴ്ചയിലും പഠിച്ചില്ല, സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

Published by

കൊച്ചി: കലൂർ ജവഹർലാൽ നെഹ് റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് ഉമാ തോമസ് എംഎല്‍എ വീണ സംഭവത്തിൽ കേസെടുത്ത് പോലീസ്. സ്റ്റേജ് നിര്‍മാണത്തിലെ അപാകതയ്‌ക്കെതിരെ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. വേണ്ടത്ര സുരക്ഷ ഒരുക്കാതെ മുൻ നിരയിലെ കസേരകൾ മാറ്റുക മാത്രമാണ് സംഘാടകർ ചെയ്തത്.

സംഭവത്തിൽ സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്വയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നൃത്തപരിപാടി സംഘടിപ്പിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നു. സ്റ്റേജ് നിര്‍മാണ കരാറുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

വിഐപി ഗാലറിയുടെ മുകളിൽ താത്ക്കാലികമായി ഒരുക്കിയ വേദിയാണ് അപകടത്തിന് ഇടയാക്കിയത്. ഗാലറിയിലെ സീറ്റുകൾക്കും സുരക്ഷാവേലിക്കും മുകളിലാണ് വിഐപികൾക്ക് ഇരിക്കാനായി വേദി പണിതത്. ഇതിൽ നിറയെ കസേരകളുമിട്ടു. മുൻ വശത്ത് ബലവത്തായ വേലി സ്ഥാപിക്കുന്നതിന് പകരം റിബൺ ഉപയോഗിച്ചുള്ള വേലിയാണ് സ്ഥാപിച്ചത്. വേദിയുടെ മുൻ വശത്തെ ഈ അപകടാവസ്ഥ ഈ സമയത്തൊന്നും ആരും കണ്ടില്ല.

മന്ത്രിയടക്കം പങ്കെടുത്ത പരിപാടിയിൽ പോലീസും മറ്റ് വകുപ്പുകളും പരിശോധന നടത്തിയില്ലെന്നാണ് വിവരം. പതിനൊന്ന് അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചിരുന്നത്. ഉമാ തോമസ് എംഎല്‍എ. തലയ്‌ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by