World

പാലൂട്ടിയ പാകിസ്ഥാനെ കടിയ്‌ക്കാന്‍ താലിബാന്‍ ഭീകരര്‍ ;15,000 താലിബാന്‍ ഭീകരര്‍ പാകിസ്ഥാനിലേക്ക് ; വെടിവെയ്പില്‍ 29 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ അവിടുത്തെ ദേശീയ സേനയെ തകര്‍ത്ത് ഭരണം പിടിക്കാന്‍ താലിബാന്‍ ഭീകരവാദികളെ സഹായിച്ചത് പാകിസ്ഥാന്‍ സേനയാണ്. ഇന്നിതാ പാകിസ്ഥാന്‍ സേനയ്ക്കെതിരെ തിരിഞ്ഞ് കൊത്തുകയാണ് താലിബാന്‍ ഭീകരര്‍.

Published by

ഇസ്ലാമബാദ് :അഫ്ഗാനിസ്ഥാനില്‍ അവിടുത്തെ ദേശീയ സേനയെ തകര്‍ത്ത് ഭരണം പിടിക്കാന്‍ താലിബാന്‍ ഭീകരവാദികളെ സഹായിച്ചത് പാകിസ്ഥാന്‍ സേനയാണ്. ഇന്നിതാ പാകിസ്ഥാന്‍ സേനയ്‌ക്കെതിരെ തിരിഞ്ഞ് കൊത്തുകയാണ് താലിബാന്‍ ഭീകരര്‍. “വിഷസര്‍പ്പത്തെ പാലൂട്ടി വളര്‍ത്തിയാല്‍ എന്നെങ്കിലും വളര്‍ത്തുന്നവന്റെ കയ്യില്‍ വിഷസര്‍പ്പം തിരിഞ്ഞുകൊത്തും” – 2011ല്‍ അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്‍റണ്‍ പാകിസ്ഥാനെക്കുറിച്ച് പറഞ്ഞതാണ് ഈ വാക്കുകള്‍. ഇപ്പോഴിതാ ഹിലരി ക്ലിന്‍റന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി.

ഏകദേശം 15000 താലിബാന്‍ ഭീകരര്‍ പാകിസ്ഥാന്‍ അതിര്‍ത്തി പ്രവിശ്യയായ പക്തൂണ്‍ ഖ്വായിലേക്ക് മാര്‍ച്ച് നടത്തിയതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. വെടിവെയ്പില്‍ പാകിസ്ഥാന്റെ 29 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. രണ്ട് താലിബാന്‍ തീവ്രവാദികളും കൊല്ലപ്പെട്ടു.

പാകിസ്ഥാന്റെ നിരവധി പട്ടാള പോസ്റ്റുകള്‍ താലിബാന്‍ ഭീകരസേന തകര്‍ത്തു. പക്തിയ പ്രവിശ്യയിലെ ദണ്ഡ്-ഇ-പതാന്‍ ജില്ലയിലുള്ള രണ്ട് പാകിസ്ഥാന്‍ പട്ടാള പോസ്റ്റുകള്‍ താലിബാന്‍ സേന പിടിച്ചെടുത്തു.

രണ്ട് താലിബാന്‍  തീവ്രവാദികളാല്‍ പൊറുതി മുട്ടി പാക് സര്‍ക്കാര്‍
പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് താലിബാന്‍ ഗ്രൂപ്പുകളില്‍ നിന്നും ഭീഷണി നേരിടുകയാണ്. ഒരു വശത്ത് പാകിസ്ഥാനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന തീവ്രവാദഗ്രൂപ്പായ തെഹ്റീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടന. ഇവര്‍ പാക് സര്‍ക്കാരിനെതിരെ സായുധപ്പോരാട്ടം തന്നെയാണ് നടത്തുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേനയും പാകിസ്ഥാനെതിരെ പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.

എന്താണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം?
പാകിസ്ഥാനുള്ളില്‍ താലിബാന്‍ തീവ്രവാദികളുടെ അഴിഞ്ഞാട്ടം നിര്‍ത്താന്‍ വേണ്ടി പാക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. കഴിക്കന്‍ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലാണ് പാക് സേന ജെറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയത്. തെഹ്റീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന ഭീകരസംഘടനയുടെ തീവ്രവാദ പരിശീലനക്യാമ്പ് തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇവ അധികവും സ്ഥിതി ചെയ്യുന്നത് കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ്. പാക് സേനയുടെ ഈ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 46 പേര്‍ കൊല്ലപ്പെട്ടിരുന്നു.

എന്നാല്‍ അഫ്ഗാനിസ്ഥാനെതിരെ പാക് സേന നടത്തിയ ആക്രമണമായാണ് ഇതിനെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ കണ്ടത്. പാകിസ്ഥാന്റെ ഈ ആക്രമണത്തെ ചെറുക്കുമെന്ന് കാബൂളില്‍ താലിബാന്‍ വക്താവ് പ്രസ്താവിയ്‌ക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യമന്ത്രി പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിയ്‌ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 15000 പേരടങ്ങുന്ന താലിബാന്‍ സേന പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ക്വാ പ്രവിശ്യയിലേക്ക് മാര്‍ച്ച് നടത്തിയത്. അഫ്ഗാനിസ്ഥാനിലെ കാബൂള്‍, ഹെറാത്ത്, കാണ്ഡഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താലിബാന്‍ പട്ടാളക്കാരാണ് പാകിസ്ഥാന്‍ പ്രവിശ്യയിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതേ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ താലിബാന്‍ സേനയും പാക് സേനയും തമ്മില്‍ കനത്ത വെടിവയ്പുണ്ടായത്.

 

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by