India

സുബ്ബലക്ഷ്മിയെ ‘സെക്സി’ എന്ന് വിളിച്ച ടി.എം.കൃഷ്ണയ്‌ക്ക് അവാര്‍ഡ് നല്‍കരുതെന്ന് അഡ്വ. വെങ്കട്ട് രാമന്‍; ഇടക്കാലവിധി കൃഷ്ണയ്‌ക്ക് തിരിച്ചടി

സുബ്ബലക്ഷ്മിയെ സെക്സി എന്നും സന്യാസിനിയായ ബാര്‍ബി പാവ എന്നും അവരുടെ ആലാപനത്തെ തട്ടിപ്പ് എന്നുമൊക്കെ ടി.എം. കൃഷ്ണ വിശേഷിപ്പിച്ചിട്ടുണ്ടെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു. ഇങ്ങിനെ ഒരാള്‍ക്ക് എങ്ങിനെയാണ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് നല്‍കാനാവുക?"

Published by

ചെന്നൈ: ഹിന്ദു ദിനപത്രം ഉടമയും മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനുമായ എന്‍.മുരളിയും ദി ഹിന്ദു ഗ്രൂപ്പ് ഉടമയായ എന്‍.റാമും മനസ്സില്‍ കൊണ്ടുനടന്ന വാശി ഡിസംബര്‍ 15ന് അവര്‍ നടപ്പാക്കി. എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി പുരസ്കാരം ഡിസംബര്‍ 15ന് ഞായറാഴ്ച നടന്ന ചടങ്ങില്‍ അവര്‍ അത് ടി.എം. കൃഷ്ണ എന്ന സംഗീതജ്ഞന് നല്‍കി. കര്‍ണ്ണാടക സംഗീതരംഗത്തെ പ്രമുഖരായ രഞ്ജിനി ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ചിത്രവീണവാദകന്‍ രവി കിരണ്‍ തുടങ്ങി ഒട്ടേറെപ്പേരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഈ പുരസ്കാരം നല്‍കിയത്. ദേവദാസി കുടുംബാംഗമായിരുന്ന എം.എസ്. സുബ്ബലക്ഷ്മി ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ചതോടെ അവരുടെ സിദ്ധികള്‍ ഇല്ലാതായെന്ന് ഒരു വിവാദ പ്രസംഗത്തില്‍ ടി.എം.കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നു. പണ്ട് ദേവദാസീ ഭാവത്തില്‍ പാടിയിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനത്തോടാണ് തനിക്ക് കൂടുതല്‍ അടുപ്പവും മതിപ്പും ഉള്ളതെന്നും ടി.എം. കൃഷ്ണ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതെല്ലാം സുബ്ബലക്ഷ്മിയെന്ന കര്‍ണ്ണാടകസംഗീതലോകത്തെ മഹാപ്രതിഭയെ അംഗീകരിക്കുന്ന ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന വാക്കുകളല്ല.

സനാതന ധര്‍മ്മത്തെ അധിക്ഷേപിക്കുന്ന, സുബ്ബലക്ഷ്മിയെ തന്നെ അപഹസിക്കുന്ന പ്രസ്താവനകള്‍ നടത്തിയ ടി.എം.കൃഷ്ണയ്‌ക്ക് പുരസ്കാരം നല്‍കുന്നതിലായിരുന്നു ഇവര്‍ക്കെല്ലാം എതിര്‍പ്പ്. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നും ഈ പുരസ്കാരം നല്‍കാനുള്ള അനുകൂല വിധി സമ്പാദിക്കുകയായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയും ഹിന്ദു ദിനപത്രം ഉടമ എന്‍. മുരളിയും. ഈ വിധി അവര്‍ക്ക് കിട്ടിയത് ഡിസംബര്‍ 14നാണ്. ടി.എം. കൃഷ്ണയ്‌ക്ക് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം നല്‍കാനുള്ള പരിപാടി സംഘടിപ്പിച്ചത് ഡിസംബര്‍ 15ന്. സുപ്രീംകോടതിയാകട്ടെ ഇതിനെതിരായ ഹര്‍ജി ഡിസംബര്‍ 16ന് മാത്രമേ എടുക്കാനാകൂ എന്ന് തീരുമാനിക്കുകയും ചെയ്തതോടെ എന്‍.മുരളിയും ഹിന്ദു ഗ്രൂപ്പ് ഉടമ എന്‍.റാമും നിനച്ചത് ജിസംബര്‍ 15ന് നടപ്പിലാക്കാനായി. എന്നാല്‍ ഡിസംബര്‍ 16ന് തന്നെ സുപ്രീംകോടതി സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് ടി.എം.കൃഷ്ണയ്‌ക്ക് കൊടുത്ത നടപടി റദ്ദാക്കി. അതിനര്‍ത്ഥം. കൃഷ്ണയ്‌ക്ക് നല്‍കിയ പുരസ്കാരം സുപ്രീംകോടതി തിരിച്ചുവിളിയ്‌ക്കും എന്നാണര്‍ത്ഥം.

കേസിലെ കക്ഷികളായ രണ്ടുകൂട്ടരെയും ജയിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഒരു കൊട്ടിക്കലാശമാണ് സുപ്രീംകോടതി ഇടക്കാല വിധിയിലൂടെ നടത്തിയത്. പക്ഷെ നല്‍കിയ പുരസ്കാരം തിരിച്ചുവിളിയ്‌ക്കുന്നതല്ലേ ഒരു കലാകാരന് കൂടുതല്‍ വേദന ഉണ്ടാക്കുക. ടി.എം. കൃഷ്ണയെ എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചയാള്‍ എന്ന രീതിയില്‍ അംഗീകരിക്കരുതെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഇടക്കാല വിധി. ഇക്കാര്യത്തില്‍ ആറാഴ്ചയ്‌ക്കകം ഹിന്ദുവിനോടും ടി.എം. കൃഷ്ണയോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി പുറത്തുവരുന്നതുവരെ സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് ലഭിച്ചയാള്‍ എന്ന് ടി.എം. കൃഷ്ണയെ വിശേഷിപ്പിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

സുബ്ബലക്ഷ്മിയുടെ ചെറുമകന്‍ വി. ശ്രീനിവാസന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കട്ടരാമനും ജൂനിയര്‍ അഭിഭാഷകന്‍ നമിത് സക്സേനയും ശക്തമായാണ് വാദിച്ചത്.. ടി.എം. കൃഷ്ണ സുബ്ബലക്ഷ്മിയെ അധിക്ഷേപിച്ച് എഴുതിയ ലേഖനങ്ങള്‍ ഇവര്‍ സുപ്രീംകോടതിയില്‍ വിവരിച്ചു.” അതില്‍ സുബ്ബലക്ഷ്മിയെ സെക്സി എന്നും ‘സന്യാസിനിയായ ബാര്‍ബി പാവ’ എന്നും അവരുടെ ആലാപനത്തെ ‘തട്ടിപ്പ്’ എന്നുമൊക്കെ ടി.എം. കൃഷ്ണ വിശേഷിപ്പിച്ചിട്ടുണ്ട്.  ഇങ്ങിനെ ഒരാള്‍ക്ക് എങ്ങിനെയാണ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് നല്‍കാനാവുക?”- അഭിഭാഷകന്‍ എന്‍. വെങ്കട്ട് രാമന്‍ ചോദിച്ചു.

എന്നാല്‍ മഹതിയായ ഈ ഗായികയെ പുണ്യാത്മാവെന്ന പ്രതിച്ഛായ നല്‍കുന്നതില്‍ നിന്നും വ്യത്യസ്തമായ സത്യങ്ങള്‍ നിരത്തിയതാണ് ഈ ലേഖനത്തിലൂടെ ടി.എം. കൃഷ്ണയെന്നാണ് ഹിന്ദു പത്ര ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിക്കുന്നത്. സുപ്രീംകോടതി ഈ കേസില്‍ വാദം തുടരും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക