India

സുബ്ബലക്ഷ്മിയുടെ പേരിലുള്ള അവാര്‍ഡ് ടി.എം.കൃഷ്ണയ്‌ക്ക് നല്‍കും

എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്കാരം ടി.എം. കൃഷ്ണയ്ക്ക് നല്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ഇതിനെതിരെ സുപ്രീംകോടതിയില്‍ എതിര്‍പക്ഷം ഹര്‍ജി നല്‍കിയെങ്കിലും ഈ ഹര്‍ജി അതിവേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്ന സുപ്രീംകോടതി തീരുമാനത്തോടെ ആ പ്രതീക്ഷയും അറ്റു.

Published by

ചെന്നൈ: എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള മദ്രാസ് മ്യൂസിക് അക്കാദമിയുടെ പുരസ്കാരം ടി.എം. കൃഷ്ണയ്‌ക്ക് നല്കാന്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. ഇതിനെതിരെ സുപ്രീംകോടതിയില്‍ എതിര്‍പക്ഷം ഹര്‍ജി നല്‍കിയെങ്കിലും ഈ ഹര്‍ജി അതിവേഗത്തില്‍ പരിഗണിക്കേണ്ടതില്ലെന്ന സുപ്രീംകോടതി തീരുമാനത്തോടെ ആ പ്രതീക്ഷയും അറ്റു.

തന്റെ പേരില്‍ യാതൊരു പുരസ്കാരങ്ങളും തന്റെ മരണശേഷം നല‍്കരുതെന്ന് എം.എസ്. സുബ്ബലക്ഷ്മി വില്‍പത്രത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്ന് സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്‍ വി.ശ്രീനിവാസന്‍ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെ‍ഞ്ചിന് മുന്‍പാകെ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി അവാര്‍ഡ് കൃഷ്ണയ്‌ക്ക് നല‍്കരുതെന്ന് വിധിച്ചിരുന്നു. എന്നാല്‍ ഹിന്ദു ദിനപത്രം ഉടമയായ എന്‍.മുരളി അധ്യക്ഷനായ മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് ഈ അവാര്‍ഡ് കൃഷ്ണയ്‌ക്ക് തന്നെ നല്‍കണമെന്ന് തുടക്കം മുതലേ നിര്‍ബന്ധമായിരുന്നു. മദ്രാസ് മ്യൂസിക് അക്കാദമി, ഹിന്ദു ദിനപത്രം, എന്‍.റാം ഉടമയായ ദി ഹിന്ദു ഗ്രൂപ്പ് എന്നിവരാണ് സിംഗിള്‍ ബെഞ്ച് വിധിയ്‌ക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്തായാലും മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെ‍ഞ്ച് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം കൃഷ്ണയ്‌ക്ക് നല്‍കാമെന്ന് വിധിച്ചിരിക്കുകയാണ്. എം.എസ്. സുന്ദര്‍, പി. ധനബാല്‍ എന്നിവര്‍ അംഗങ്ങളായ ഡിവിഷന്‍ ബെ‍ഞ്ചാണ് എസ്.എം. കൃഷ്ണയ്‌ക്ക് പുരസ്താരം നല്‍കാമെന്ന് വിധിച്ചത്.

സുബലക്ഷ്മിയുടെ വില്‍പത്രത്തിന് ഏക ഉടമ വി.ശ്രീനിവാസന്‍ അല്ലെന്നും ഈ വില്‍പത്രത്തിന് അനേകം ഉടമസ്ഥര്‍ ഉണ്ടെന്നും അതിനാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം ഏകപക്ഷീയമായി അടിച്ചേല്‍പ്പികരുതെന്നാണ് മ്യൂസിക് അക്കാദമിയ്‌ക്കും ഹിന്ദു ദിനപത്രത്തിനും ഹിന്ദു ഗ്രൂപ്പിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. മാത്രമല്ല, സുബ്ബലക്ഷ്മിയുടെ ഓര്‍മ്മയ്‌ക്കായി പുരസ്കാരം നല്‍കുന്നതില്‍ നിന്നും മൂന്നാമതൊരു പാര്‍ട്ടിയെ വില്‍പത്രം വിലക്കിയിട്ടില്ലെന്നും ചെറിയ തുകയുടെ പുരസ്കാരമാണിതെന്നും ഹിന്ദു ദിനപത്രം ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീത കലാനിധി പുരസ്കാരം നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കിയത്. ഇതോടെ സുബ്ബലക്ഷ്മിയുടെ പേരിലുള്ള സംഗീതകലാനിധി ടി.എം. കൃഷ്ണയ്‌ക്ക് നല്‍കുന്നതിനുള്ള വിലക്ക് നീങ്ങി.

സുബ്ബലക്ഷ്മിയെ ബഹുമാനിക്കാത്ത സംഗീതജ്ഞനാണ് ടി.എം.കൃഷ്ണ എന്ന് പൊതുവേ കര്‍ണ്ണാടക സംഗീതജ്ഞര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. സുബ്ബലക്ഷ്മിയുടെ പേരിലെ അവാര്‍ഡ് നല്‍കാന്‍ എന്തായിരുന്നു മദ്രാസ് മ്യൂസിക് അക്കാദമിയ്‌ക്ക് വാശി എന്ന ചോദ്യ വും വീണ്ടുമുയരുകയാണ്. ഈ ഡിസംബര്‍ 25നാണ് മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്കാരം ടി.എം.കൃഷ്ണയ്‌ക്ക് നല്‍കേണ്ടത്. കര്‍ണ്ണാടകസംഗീതത്തിലെ മികച്ച ഗായകരായ രഞ്ജിനി- ഗായത്രി സഹോദരിമാര്‍, ട്രിച്ചൂര്‍ ബ്രദേഴ്സ്, ഹരികഥാ വിദഗ്ധന്‍ ദുഷ്യന്ത് ശ്രീധര്‍ എന്നിവര്‍ പുരസ്കാരദാനം നടക്കുന്ന ഡിസംബര്‍ 25ന് മദ്രാസ് മ്യൂസിക് അക്കാദമി നടത്തുന്ന സംഗീതപരിപാടി ബഹിഷ്കരിച്ചിരിക്കുകയാണ്.

ദേവദാസി കുടുംബാംഗമായിരുന്നു എം.എസ്. സുബ്ബലക്ഷ്മി ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ചതോടെ അവരുടെ സിദ്ധികള്‍ ഇല്ലാതായെന്ന് ഒരു വിവാദ പ്രസംഗത്തില്‍ ടി.എം.കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നു. ഒരു ബ്രാഹ്മണനെ വിവാഹം കഴിച്ച് തന്റെ ദേവദാസീ സ്വത്വം കളഞ്ഞുകുളിച്ചതിന് (നിഷ്കാസനം ചെയ്ത) മുമ്പും പിമ്പുമുള്ള എം.എസ്. സുബ്ബലക്ഷ്മിയുടെ .ഗാനാലാപനത്തില്‍ വലിയ മാറ്റം ഉണ്ടെന്നാണ് ടി.എം. കൃഷ്ണയുടെ നിരീക്ഷണം. പണ്ട് ദേവദാസീ ഭാവത്തില്‍ പാടിയിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനത്തോടാണ് തനിക്ക് കൂടുതല്‍ അടുപ്പവും മതിപ്പും ഉള്ളതെന്നും ടി.എം. കൃഷ്ണ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പൊതുവേ സനാതനധര്‍മ്മത്തിനും മോദി സര്‍ക്കാരിനും എതിരെ നിലകൊള്ളുന്ന ഹിന്ദു പത്രത്തിന്റെ ഉടമ മദ്രാസ് മ്യൂസിക് അക്കാദമിയുടെ തലപ്പത്ത് വന്നപ്പോഴാണ് ടി.എം.കൃഷ്ണയ്‌ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിരുന്നതെന്ന് വിമര്‍ശനമുണ്ടായിരുന്നു. ഈ നിലപാടിന് സനാതനധര്‍മ്മത്തെ നശിപ്പിക്കണമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഉദയനിധി സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കിയതും ശുദ്ധ ശാസ്ത്രീയസംഗീതത്തിന്റെ വക്താക്കളെ ചൊടിപ്പിച്ചിരുന്നു.

കര്‍ണ്ണാടകസംഗീതമേഖലയിലെ കലകാരന്മാര്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയ ഉടനെ ഡിഎംകെ എംപി കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ടി.എം. കൃഷ്ണയുടെ പിന്നില്‍ അണിനിരന്നതോടെ ഈ വിവാദം സനാതനധര്‍മ്മവിശ്വാസികളും അതിനെതിരായവരും എന്ന രീതിയിലേക്ക് മാറിയിരുന്നു. ഈ വിവാദങ്ങള്‍ കത്തിനില്‍ക്കെ ടി.എം. കൃഷ്ണ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ എത്തിയത് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക