India

ഇനി അതിവേഗമല്ല, അതുക്കുംമേലെ.;.. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യക്കായുള്ള ആദ്യ പരീക്ഷണ ട്രാക്ക് പൂര്‍ത്തിയായി: കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

Published by

ന്യൂദല്‍ഹി: ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യക്കായുള്ള ആദ്യ പരീക്ഷണ ട്രാക്ക് പൂര്‍ത്തിയാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

തായിയൂര്‍ മദ്രാസ് ഐഐടിയുടെ ഡിസ്‌കവറി കാമ്പസില്‍ പൂര്‍ത്തിയായ 410 മീറ്റര്‍ ട്രാക്കിന്റെ വീഡിയോ എക്സില്‍ പങ്കുവച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യക്കായി പ്രയത്‌നിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഭാരത റെയില്‍വേ, ഐഐടി മാദ്രാസ് ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് ടീം, സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ട്യൂടര്‍ ഹൈപ്പര്‍ ലൂപ്പ് എന്നിവരുടെ പങ്കാളിത്തത്തിലാണ് ട്രാക്ക് പൂര്‍ത്തിയായത്. 8.34 കോടിയാണ് പദ്ധതി ചെലവ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷിക്കുന്നത്. പിന്നീട് 600 കിമി വേഗതിയില്‍ വരെയുള്ള പരീക്ഷണം ഈ ട്രാക്കിലൂടെ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈപ്പര്‍ലൂപ്പ് യാഥാര്‍ത്ഥ്യമായാല്‍ ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് 30 മിനുട്ട് കൊണ്ട് സഞ്ചരിക്കാനാകും.

. തയ്യൂരിലെ ഐഐടി മദ്രാസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് അഥവാ ഹൈപ്പര്‍ലൂപ്പ് വാക്വം ട്യൂബ്. ഈ ട്രാക്കിന് 410 മീറ്റര്‍ നീളമാണ് ഉളളത്. നിലവില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയാണ് ഇവിടെ ടെസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗത്തിലേക്ക് എത്താന്‍ സാധിക്കുന്നതിലൂടെ രാജ്യത്തെ യാത്രാ സംവിധാനത്ത് വലിയ വിപ്ലവമായിരിക്കും സംഭവിക്കുക.

2013ൽ ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് ആണ് ഹൈപ്പർലൂപ്പ് എന്ന ആശയത്തിന് തുടക്കമിട്ടത്. ചെലവ് കുറഞ്ഞും അതിവേഗത്തിലുളളതുമായ യാത്ര എന്ന ഈ ആശയം അമേരിക്കയും ചൈനയും അടക്കമുളള വികസിത രാഷ്‌ട്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. 2022ലാണ് മദ്രാസ് ഐഐടി ഈ പദ്ധതി ഇന്ത്യൻ റെയിൽവേക്ക് മുന്നിൽ അവതരിപ്പിച്ചത്.

എന്താണ് ഹൈപ്പര്‍ലൂപ്പ് ?

ഭൂമിക്കടിയിലോ മുകളിലോ നിര്‍മ്മിക്കുന്ന പ്രത്യേക അന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ട്യൂബാണ് ഹൈപ്പര്‍ ലൂപ്പ്. ഇതിലായിരിക്കും വാഹനം മുന്നോട്ട് ചലിക്കുക. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആളുകള്‍ക്ക് ഒരു സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് ഏറ്റവും വേഗത്തില്‍ സഞ്ചരിക്കാനുള്ള പ്രത്യേക യാത്രാ സംവിധാനമാണിത്.
ഈ മാര്‍ഗ്ഗത്തിലൂടെ മണിക്കൂറില്‍ 1,200 കിലോമീറ്റര്‍(745എംപിഎച്ച്) വേഗതയില്‍ യാത്ര സാധ്യമാകും .

ഹൈപ്പര്‍ലൂപ്പ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഇതില്‍ അന്തരീക്ഷ മര്‍ദ്ദത്തിന് പകരം മാഗ്‌ലേവിലേത് പോലെ രണ്ട് ഇലക്ട്രോമാഗ്നെറ്റിക് മോട്ടറോുകളാണ് ക്യാപ്‌സ്യൂളിനെ മുന്നോട്ട് ചലിപ്പിക്കുക. ട്യൂബിനകത്തെ വായു നീക്കം ചെയ്തിരിക്കും. മര്‍ദ്ദം കുറഞ്ഞ വായു മാത്രമായിരിക്കും ഉണ്ടായിരിക്കുക.
ക്യാപ്‌സ്യൂളിന്റെ മുന്‍വശത്ത് ഒരു കംപ്രസ്സര്‍ ഫാന്‍ ഉണ്ടായിരിക്കും, ഇത് ട്യൂബിലെ വായുവിനെ പുറകിലേക്ക് തിരിച്ച് വിടുകയും വായു വാഹിനികളിലേക്ക് അയക്കുകയും ചെയ്യും , സ്‌കീ പാഡില്‍ പോലുള്ള ഇവ ഘര്‍ഷണം കുറയ്‌ക്കുന്നതിനായി ക്യാപ്‌സൂളുകളെ ട്യൂബിന്റെ ഉപരിതലത്തിന് മുകളിലേക്ക് ഉയര്‍ത്തും.

കാലാവസ്ഥയെയും ഭൂമികുലുക്കത്തേയും പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്യൂബ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ക്യാപ്‌സ്യൂളുകള്‍ക്കായി പ്രത്യേക ട്രാക് ഇല്ലാത്തതിനാല്‍ ട്യൂബിന്റെ ഭാഗങ്ങള്‍ ട്രെയ്ന്‍ വളയ്‌ക്കുന്നതിന് അനുസരിച്ച് ചലിപ്പിക്കാം.
സിസ്റ്റത്തിന് ആവശ്യമായ ഊര്‍ജം ടണലിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സൗരോര്‍ജ പാനുലുകളില്‍ നിന്നും ലഭിക്കുന്ന രീതിയിൽ ആണ് രൂപകൽപ്പന. .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക