Kerala

അമ്പലപ്പുഴക്കാരെ ഒഴിവാക്കി; മാരാരിക്കുളംകാരനെ ഏരിയാസെക്രട്ടറിയാക്കി

Published by

അമ്പലപ്പുഴ: സിപിഎമ്മില്‍ പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ കലാപമുയരുന്നു. സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയായി അഡ്വ: ആര്‍.രാഹുലിനെയാണ് ഇന്നലെ അവസാനിച്ച സമ്മേളനം തെരഞ്ഞെടുത്തത്. മാരാരിക്കുളം സ്വദേശിയായ രാഹുലിനെ മറ്റ് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി സെക്രട്ടറിയായി തെരഞ്ഞെടുത്തത് ചേരിതിരിവ് രൂക്ഷമാക്കി. തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ നിര്‍ദേശിക്കുന്ന ആള്‍ പരാജയപ്പെടുമെന്ന ബോധ്യമായതിനെ തുടര്‍ന്ന് എച്ച്. സലാം എംഎല്‍എ നടത്തിയ നീക്കമാണെന്നും ആക്ഷേപം ഉയര്‍ന്നു.

എ.പി. ഗുരുലാല്‍, വി.കെ. ബൈജു, സി.ഷാംജി എന്നിവരുടെ പേരുകളാണ് സെക്രട്ടറിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ തര്‍ക്കമൊഴിവാക്കാന്‍ മറ്റൊരു എരിയായില്‍ നിന്നുള്ള രാഹുലിനെ അവസാനവട്ടം പരിഗണിക്കുകയായിരുന്നു. താരതമ്യേനെ ജൂനിയറും മറ്റൊരു ഏരിയായിലെ പ്രവര്‍ത്തകനുമായ രാഹുലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെ പാര്‍ട്ടിയുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ഇതിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പുതിയ സെക്രട്ടറി പുലിയാണെന്നായിരുന്നു നേതാക്കള്‍ ഇതിന് നല്‍കിയ മറുപടി.

മുന്‍പ് മറ്റൊരു ജില്ലക്കാരനായ എം.എം. ബേബി ജില്ലാ സെക്രട്ടറിയായിട്ടുണ്ട് എന്ന ന്യായീകരണവും നേതാക്കള്‍ നല്‍കി. രണ്ട് തവണ ഏരിയാ സെക്രട്ടറിയായിരുന്ന എ. ഓമനക്കുട്ടനെ പുതിയ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. പറവൂരില്‍ രണ്ട് ദിവസമായി നടന്ന എരിയാ സമ്മേളന പരിപാടിയിലൊന്നും മുന്‍ മന്ത്രി ജി. സുധാകരനെയും ക്ഷണിച്ചിരുന്നില്ല. സമാപന ദിവസം പൊതു സമ്മേളനം നടന്നത് സുധാകരന്റെ വീടിന് തൊട്ടടുത്തായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by