Kerala

വിദേശ പഠനം, തൊഴിൽ കുടിയേറ്റം; സംസ്ഥാനത്ത് ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ

Published by

തിരുവനന്തപുരം: വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയിൽ വ്യാപകമായ തട്ടിപ്പുകൾ തടയുന്നതിന് ദേശീയതലത്തിൽ സമഗ്ര നിയമനിർമാണം അനിവാര്യമെന്ന് നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഏജൻസികളുടെ കൺസൽറ്റേഷൻ യോഗം വിലയിരുത്തി.

രാജ്യത്ത്  അനധികൃത വിദേശ തൊഴിൽ റിക്രൂട്ട്‌മെന്റുകൾ, വീസാ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വീസയിലെത്തിയുളള റിക്രൂട്ട്മെന്റ് എന്നിവ നിയന്ത്രിക്കുന്നതിലും ലൈസൻസിങ് ഏർപ്പെടുത്തുന്നതിലും നിലവിലെ എമിഗ്രേഷൻ ആക്ടിൽ (1983) പരിമിതികളുണ്ട്. സംസ്ഥാനത്തു മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ്  സി. ശ്യാംചന്ദ് ചൂണ്ടിക്കാട്ടി. നിയമപരമായ പരിമിതികളിലാണ് എജ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ മറവിൽ നടത്തുന്ന വിദേശ റിക്രൂട്ട്‌മെന്റുകൾക്കെതിരെ നടപടിയെടുക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തുന്നതിനും കഴിയാത്തത്.

വ്യാജ റിക്രൂട്ട്‌മെന്റുകൾ സംബന്ധിച്ച നോർക്ക റൂട്ട്‌സിന്റെ ആശങ്കകൾ റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ യോഗത്തെ അറിയിച്ചു. സംസ്ഥാന തലത്തിൽ പ്രത്യേക നിയമനിർമാണം സാധ്യമാകുമോ എന്നതു നിയമവകുപ്പുമായി ആലോചിക്കാനും യോഗത്തിൽ തീരുമാനിച്ചു.

തിരുവനന്തപുരം തൈയ്‌ക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ നോർക്ക, ആഭ്യന്തര വകുപ്പ്, നിയമവകുപ്പ്,  പോലീസ്, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ്, പഞ്ചാബ് സർക്കാർ, റിക്രൂട്ട്‌മെന്റ് ഏജൻസി, ലോകകേരള സഭ, സി.ഡി.എസ്, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ തുടങ്ങി 20 ഓളം ഏജൻസികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ കെ.എൻ. ഹരിലാൽ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ രവി രാമൻ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, കെ.എ.എസ്.ഇ മാനേജിംഗ് ഡയറക്ടർ  സൂഫിയാൻ അഹമ്മദ്, ലോക കേരള സഭ ഡയറക്ടർ  ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി, പഞ്ചാബ് എൻ.ആർ.ഐ സെൽ എഡിജിപി പ്രവീൺ കുമാർ സിൻഹ,  ഐ ഐ എം എ ഡിയിൽ നിന്നും  ഡോ. ഇരുദയ രാജൻ, സി.ഡി.എസിൽ നിന്നും ഡോ. വിനോജ് എബ്രഹാം  തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: RECURTMENT