India

ഇരുമ്പയിര് കടത്ത് ; കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് 7 വര്‍ഷം തടവ്, 44 കോടി പിഴ

Published by

ബെംഗളൂരു : ഇരുമ്പയിര് കടത്ത് കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വര്‍ഷം തടവ് വിധിച്ച് ബെംഗളൂരു സിബിഐ കോടതി. എംഎല്‍എ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന ആറ് കേസുകളിലും ശിക്ഷ വിധിച്ചിട്ടുമുണ്ട്. ഏഴ് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്നതിനൊപ്പം തന്നെ 44 കോടി രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിലെ ആറ് പ്രതികള്‍ക്കും ശിക്ഷ വിധിച്ചു.

സതീഷ് കൃഷ്ണ സെയിലിന് നല്‍കിയ അതേ ശിക്ഷ തന്നെയാണ് അന്നത്തെ ഫോറസ്റ്റ് ഓഫീസര്‍ മഹേഷ് ബിലേയിക്കും വിധിച്ചിരിക്കുന്നത്.2010ലാണ് കേസിനാധാരമായ സംഭവം ഉണ്ടായത്. അന്ന് സതീഷ് കൃഷ്ണ സെയില്‍ ജനപ്രതിനിധി അല്ല.എന്നാല്‍ സ്വന്തം ഷിപ്പിംഗ് കമ്പനിയിലൂടെ ഖനിയില്‍ നിന്ന് നിയമ വിരുദ്ധമായി 77.4 ലക്ഷം ടണ്‍ ഇരുമ്പയിര് ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാര്‍ജുന്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ നാല് കമ്പനികള്‍ ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍. അനധികൃതമായി 11,312 മെട്രിക് ടണ്‍ ഇരുമ്പയിര് എംഎല്‍എയും കൂട്ടരും കടത്തിയെന്നാണ് കേസ്.

സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തശേഷം സതീഷ് കൃഷ്ണ സെയ്ല്‍ അറസ്റ്റിലായിരുന്നു. ഒരു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്

കുറ്റക്കാരനെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ സതീഷ് കൃഷ്ണ സെയ്‌ലിനെ സിബിഐ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തു.അസുഖബാധിതനായതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് എംഎല്‍എയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. കര്‍ണാടക ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയുടെ ഇടപെടലാണ് കുറ്റകൃത്യം പുറത്തെത്തിച്ചത്. പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയത്. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തിന് മുകളില്‍ ജയില്‍ ശിക്ഷ ലഭിച്ച സതീശ് കൃഷ്ണ സെയിലിന് എംഎല്‍എ സ്ഥാനം നഷ്ടമാകും. പരപ്പന അഗ്രഹാര ജയിലിലാണ് ഇപ്പോള്‍ സതീഷ് കൃഷ്ണ സെയില്‍ .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by