Kerala

വിവാഹത്തിന്റെ 3ാം ദിനം വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ വരനെ പൊലീസ് പൊക്കി

Published by

തിരുവനന്തപുരം: വിവാഹത്തിന്റെ മൂന്നാം ദിവസം വധുവിന്റെ 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര പള്ളിച്ചല്‍ കലമ്പാട്ടുവിള ദേവീകൃപയില്‍ അനന്തുവിനെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്.

വര്‍ക്കല താജ് ഗേറ്റ് വേയില്‍ വച്ചായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഭര്‍ത്താവ് അനന്തുവിന്റെ വീട്ടിലെത്തിയ ആദ്യദിനം മുതല്‍ തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് അനന്തുവും മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു.

വധുവിന്റെ പേരിലുള്ള വീടും സ്ഥലവും അനന്തുവിന്റെ പേരില്‍ എഴുതി വയ്‌ക്കണമെന്നും പുതിയ ബിഎംഡബ്ല്യു കാര്‍ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭര്‍ത്താവും കുടുംബവും പീഡിപ്പിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.ഇതിനിടെ യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ശരിയല്ലെന്നും ലോക്കറില്‍ സൂക്ഷിക്കാമെന്നുംപറഞ്ഞ് യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച 52 പവന്‍ സ്വര്‍ണാഭരണങ്ങള്‍ അനന്തു തന്ത്രപൂര്‍വം കൈക്കലാക്കി.ഈ സ്വര്‍ണാഭരണങ്ങള്‍ 14 ലക്ഷം രൂപയ്‌ക്ക് പണയപ്പെടുത്തി കിട്ടിയ പണവുമായി വിവാഹം കഴിഞ്ഞ് മൂന്നാം ദിനം അനന്തു വീട്ടില്‍ നിന്നും മുങ്ങുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും ബാംഗ്ലൂരുമായി ആഢംബര ജീവിതം നയിച്ചു വരികയായിരുന്നു അനന്തു. യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ വര്‍ക്കല പൊലീസ് തൃശൂരിലെ ഫിസിയോതെറാപ്പി സെന്ററില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by