തൃശൂർ: ആംബുലൻസിലല്ല വേണ്ടിവന്നാൽ സുരേഷ് ഗോപിയെ ഹെലികോപ്റ്ററിൽ കൊണ്ടുവരുമെന്ന് ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ. തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി സുരേഷ് ഗോപി ആംബുലൻസിൽ എത്തിയെന്ന പരാതിയ്‌ക്ക് പിന്നാലെയാണ് അനീഷ് കുമാറിന്റെ പ്രതികരണം.
ഇടതുപക്ഷം ഉദ്ദേശിച്ചത് തൃശൂർ പൂരം നടക്കരുതെന്നാണ്. അലങ്കോലപ്പെടുത്തുമെന്നത് അവരുടെ തീരുമാനമായിരുന്നു. പക്ഷെ സുരേഷ് ഗോപി വന്നതോടെ അത് നടന്നില്ല.വെടിക്കെട്ട് അടക്കമുള്ള പരിപാടികൾ കൃത്യമായി നടന്നു. അന്ന് ക്ഷേത്രം അധികൃതർ പൂരം തടസപ്പെടാതിരിക്കാൻ മന്ത്രി രാജനെയും സുനിൽകുമാറിനെയും പല ഇടതുപക്ഷ നേതാക്കളെയും പ്രതിനിധികളെയും സർക്കാരുദ്യോഗസ്ഥരെയും വിളിച്ചു. പക്ഷെ അവരാരും അവിടെ വന്നത് പോലുമില്ല. പൂരം നടത്തിക്കാൻ, ഏതുവിധേനയും സുരേഷ് ഗോപിയെ സ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ നിലപാട്.
ഈ തീരുമാനത്തിന്റെ ഭാഗമായി സുരേഷ്ഗോപിയെ എത്തിക്കാൻ എല്ലാവിധ മാർഗവും ബിജെപി സ്വീകരിച്ചിട്ടുണ്ട്. തുടർന്നാണ് സേവാഭാരതിയുടെ ആംബുലൻസിൽ അദ്ദേഹത്തെ ആംബുലൻസിൽ തന്നെയാണ് കൊണ്ടുവന്നത്, ഇനി ആംബുലൻസിൽ വരാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, ഹെലികോപ്റ്ററിൽ എത്തിക്കും പിന്മാറില്ല. -കെ.കെ അനീഷ്കുമാർ പറഞ്ഞു.
















