തിരുവനന്തപുരം: സിനിമയില്‍ പാടി അനശ്വരമായ ഒരൊറ്റ ഗാനം…ആ ഗാനത്തിന്റെ മഹിമയില്‍ ജീവിതം മുഴുവന്‍ ആത്മസംതൃപ്തിയുടെ ശോഭയില്‍ ജീവിച്ച ഗായിക. അതാണ് തിങ്കളാഴ്ച വിട പറഞ്ഞ മച്ചാട് വാസന്തി എന്ന ഗായിക.
മണിമാരന്‍ തന്നത് പണമല്ല, പൊന്നല്ല, മധുരക്കിനാവിന്റെ …മച്ചാട് വാസന്തിയുടെ യേശുദാസിനോട് ചേര്‍ന്നുള്ള യുഗ്മഗാനം:
1970കളാണ്. ആര്‍ക്കും ശിപാര്‍ശക്കത്തുനല്‍കാത്ത എംടി അന്ന് മച്ചാട് വാസന്തിക്ക് ഒരു ശിപാര്‍ശക്കത്ത് നല്‍കി. ‘ഓളവും തീരവും’ എന്ന സിനിമ നിര്‍മ്മിക്കുന്ന പി.എ. ബക്കറിനെ (കബനീ നദി ചുവന്നപ്പോൾ ഉള്‍പ്പെടെയുള്ള സിനിമയുടെ സംവിധായകന്‍) കാണാനായിരുന്നു ഈ കത്ത്. എം.ടി. വാസുദേവന്‍നായര്‍ തിരക്കഥ എഴുതിയ ‘ഓളവും തീരവും’ എന്ന സിനിമ സംവിധാനം ചെയ്യുന്നത് പി.എന്‍. മേനോന്‍.
തിരക്കഥാകൃത്തായ എംടിയുടെ കത്തിന് പവര്‍ ഉണ്ടായിരുന്നു. ബക്കര്‍ സിനിമയിലെ പ്രധാനപ്പെട്ട ഒരു പാട്ട് തന്നെ മച്ചാട് വാസന്തിക്ക് നല്‍കി. യേശുദാസിനൊപ്പം യുഗ്മഗാനം പാടാനുള്ള അവസരമായിരുന്നു ഇത്. അന്നത്തെ സിനിമ ലോകത്തെ സ്ഥിതി നോക്കിയാല്‍ സുവര്‍ണ്ണാവസരം. എസ്. ജാനകിയും പി.സുശീലയും ശക്തരായ പിന്നണി ഗായികമാരായി അരങ്ങുവാഴുന്ന കാലത്താണ് ഇത്രയും മികച്ച സിനിമയില്‍ മച്ചാട് വാസന്തിക്ക് അവസരം കൈവരുന്നത്.
അറുപതുകളില്‍ നാട്ടിലെ പേരെടുത്ത ഗായികയായിരുന്ന മച്ചാട് വാസന്തിക്ക് യേശുദാസിനും പി. ജയചന്ദ്രനും പാടുന്ന കോഴിക്കോട്ടെ ഒരു ഗാനമേളയില്‍ യുഗ്മഗാനം പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പക്ഷെ അതുവരെ സ്റ്റുഡിയോയില്‍ റെക്കോഡിംഗിന് യേശുദാസിനൊപ്പം പാടിയിട്ടില്ല. ആര്‍ക്കും ചങ്കിടിക്കുന്ന നിമിഷമാണ്. എം.എസ്. ബാബുരാജിന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിച്ചതിനാല്‍, ബാബുരാജിന്റെ ഗാനമേളയിലും വാസന്തി പാടിയിരുന്നു. അന്നേ എം.എസ്. ബാബുരാജ് ഈ ഗായികയെ ശ്രദ്ധിച്ചിരുന്നു. ബാബുരാജിന്റെ ഒരു സിനിമയില്‍ 1957ല്‍ പാടിയിട്ടുണ്ട് വാസന്തി. മിന്നാമിനുങ്ങ് എന്ന സിനിമയില്‍.
പിന്നീടിതാ മദ്രാസില്‍ ഓളവും തീരവും എന്ന സിനിമയിലെ യേശുദാസിനൊപ്പമുള്ള യുഗ്മഗാനം പാടുന്നതിന് മുന്‍പുള്ള റിഹേഴ്സലില്‍ മച്ചാട് വാസന്തി ബാബുക്ക എന്ന എം.എസ്. ബാബുരാജിനെ വീണ്ടും കണ്ടു. ‘മണിമാരന്‍ തന്നത്…’ എന്ന് തുടങ്ങുന്ന ഗാനം. ബാബുരാജ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലാണ് റിഹേഴ്സല്‍. ഈ ഗാനത്തില്‍ ഒരു വരിയുണ്ട് –നീയെന്റെ ഖല്‍ബില്‍ വന്ന് ചിരിച്ച് നില്‍ക്കും….എന്നാണ് ആ വരി. റെക്കോഡിംഗ് വേളയില്‍ ഈ വരി പാടിയപ്പോള്‍ അറിയാതെ ഉള്ളില്‍ നിന്നും വാസന്തിക്ക് ഒരു ചിരിപൊട്ടി. ഇത് പാട്ടിന്റെ മൂഡിന് നന്നായിരിക്കും എന്ന് വാസന്തി മനസ്സില്‍ കരുതിയിരുന്നു.
ഒന്നോ രണ്ടോ ടേക്കിനുള്ളില്‍ പാട്ട് റെഡിയായി. മാത്രമല്ല, യേശുദാസിന്റെ വിവാഹം പിറ്റേന്ന് നടക്കുകയാണ്. പ്രഭ യേശുദാസ് എന്ന ഹിന്ദു പെണ്‍കുട്ടിയെ യേശുദാസ് വിവാഹം കഴിക്കാന്‍ പോകുന്നു. കോളിളക്കം സൃഷ്ടിക്കുന്ന വിവാഹം. പ്രണയവിവാഹം. എന്തായാലും പാട്ടിന്റെ റെക്കോഡിംഗ് കഴിഞ്ഞപ്പോള്‍ ബാബുക്ക തന്റെ നേരെ ഓടിവരുന്നത് വാസന്തി കണ്ടു. പാടിയതില്‍ എന്തെങ്കിലും അബദ്ധം കാണിച്ചിരിക്കും എന്ന പേടിയോടെ വാസന്തി നില്‍ക്കുകയാണ്. പക്ഷെ ചിരിച്ചുകൊണ്ട് അടുത്തെത്തിയ ബാബുക്ക കവിളില്‍ ഒരു ഉമ്മ നല്‍കി. നീയെന്റെ ഖല്‍ബില്‍ വന്ന് ചിരിച്ച് നില്‍ക്കും എന്ന വരി പാടിയപ്പോള്‍ അറിയാതെ ചിരിച്ചുപോയതിന് കിട്ടിയ ഉമ്മ. കാരണം ആ ചിരി പാട്ടില്‍ നന്നായി ചേര്‍ന്നുവെന്ന് ബാബുരാജ് പറഞ്ഞു. മോളേ ഞാന്‍ മനസ്സില്‍ കണ്ടത് നീ പാടി എന്നായിരുന്നു ബാബുരാജിന്റെ പ്രതികരണം.
ഓളവും തീരവും എന്ന സിനിമയ്‌ക്കൊപ്പം ‘മണിമാരന്‍’ എന്ന് തുടങ്ങുന്ന യേശുദാസ്-വാസന്തി യുഗ്മഗാനവും പ്രതീക്ഷിച്ചതുപോലെ വമ്പന്‍ ഹിറ്റായി. പക്ഷെ ഗായിക വാസന്തി ഈ ഗാനത്തിന്റെ റെക്കോഡിങ്ങിന് ശേഷം മദ്രാസില്‍ നിന്നും മടങ്ങി. മദ്രാസില്‍ തങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ അവസരം ലഭിച്ചേനെ. പക്ഷെ വീട്ടിലെ സാഹചര്യം മറ്റൊന്നായതിനാല്‍ അച്ഛനൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീട് സിനിമകള്‍ അധികം കിട്ടിയില്ല. വലപ്പോഴും മാത്രമാണ് അവസരം ലഭിച്ചത്. കുട്ട്യേടത്തിയിലും മീശമാധവനിലും വടക്കുന്നാഥനിലും. പക്ഷെ അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
മച്ചാട് വാസന്തിയുടേതായി നേരത്തെ അനശ്വരമായ മറ്റൊരു ഗാനമുണ്ടായിരുന്നു. അത് നാടകവേദിയില്‍ പാടിയ ഗാനമായിരുന്നു. മലബാറില്‍ ഏറെക്കുറെ അനശ്വരമായ ഗാനം. പണ്ട് ചെറുകാടിന്റെ ”നമ്മളൊന്ന്’ എന്ന നാടകത്തിൽ പൊൻകുന്നം ദാമോദരന്റെ രചനയിൽ ബാബുരാജ് ഈണം നൽകിയ ‘പച്ചപ്പനം തത്തേ..’ . ഈ ഗാനം വാസന്തി ആലപിച്ചത് 13ാം വയസ്സിൽ.കാലങ്ങൾക്കു ശേഷം പിന്നീട് “നോട്ടം’ എന്ന സിനിമയിൽ എം ജയചന്ദ്രന്റെ ഈണത്തിൽ ഈ ഗാനം സിനിമയില്‍ ഉപയോഗിച്ചിരുന്നു. പക്ഷെ സിനിമയില്‍ ആ ഗാനം ആലപിച്ചത് യേശുദാസ്.
വാസന്തിയുടെ ഗാന ചരിത്രം
ബാബുരാജ് ആദ്യമായി സംഗീതം നൽകിയ തിരമാല സിനിമയിൽ അവർ ഗായിക. ആ ചിത്രം ഇറങ്ങിയില്ല. പിന്നാലെ രാമുകാര്യാട്ടിന്റെ “മിന്നാമിനുങ്ങി’ൽ അദ്ദേഹം ഈണമിട്ട “തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നിടും…’, “ആര് ചൊല്ലിടും ആര് ചൊല്ലിടും…’ എന്നീ ഗാനങ്ങളിലൂടെ സിനിമയിൽ വരവറിയിച്ചു.രണ്ടാം ചിത്രമായ അമ്മുവിൽ എൽ ആർ ഈശ്വരിക്കൊപ്പം പാടിയ “കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാൻ..’ ശ്രദ്ധേയമായി. എന്നാൽ അവരെ പ്രശസ്തിയിലേക്കെത്തിച്ചത് എം ടിയുടെ ഓളവും തീരവും ചിത്രത്തിലെ “മണിമാരൻ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കിരിമ്പു തോട്ടം..’ എന്ന ഗാനമാണ്. എക്കാലത്തെയും മികച്ച ഗാനം. സിനിമയിൽ അവസാനമായി പാടിയ മീശമാധവനിലെ “പത്തിരി ചുട്ടു വിളമ്പി…’ എന്ന ഗാനം കാസറ്റിലൊതുങ്ങി. ആറ് സിനിമകളിൽ മാത്രം പിന്നണിഗായികയായ വാസന്തി ഇരട്ടി ചിത്രങ്ങളിൽ അഭിനയിച്ചു.
കാൽനൂറ്റാണ്ടിലധികം ആകാശവാണിയിലെ സ്ഥിരം ഗായികയായിരുന്നെങ്കിലും അവസരങ്ങൾ നേട്ടമാക്കാനോ പ്രശസ്തി ഉപയോഗിച്ച് മുന്നേറാനോ സാധിച്ചില്ല. പല വിധമായ പരിമിതികളില്‍ വാസന്തി ഒതുങ്ങിപ്പോയി.. കലാലോകത്തേക്ക് കൈപിടിച്ചു നടത്തിയ അച്ഛനും അവസരങ്ങൾ നൽകിയ ബാബുരാജും അബ്ദുൽഖാദറുമെല്ലാം പിൻവാങ്ങിയതോടെ വാസന്തിയും കാണാമറയത്തായി. ഭർത്താവിന്റെ മരണം തളർത്തി. മക്കളോടൊപ്പം വാടകവീടുകൾ കയറിയിറങ്ങി പിന്നീട് ശാരീരിക അവശതകള്‍ കൂടുതല്‍ തളര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: