Business

പുലി പതുങ്ങുന്നത് ഒതുങ്ങാനല്ല, കുതിക്കാനാണ്…നേരിയ ഇടവേളയ്‌ക്ക് ശേഷം ജര്‍മ്മന്‍ കമ്പനിയെ ഏറ്റെടുത്ത് ബിര്‍ളയെ ഞെട്ടിച്ച് അദാനി; 10,000 കോടിയുടെ കളി

Published by

ന്യൂദല്‍ഹി: സിമന്‍റ് രംഗത്തെ നമ്പര്‍ വണ്‍ ആകാന്‍ അദാനിയെ വിടില്ലെന്ന കുമാരമംഗലം ബിര്‍ളയുടെ വാശിയെ വെല്ലുവിളിച്ച് അദാനി. പതിനായിരത്തില്‍ അധികം കോടി രൂപ മുടക്കി ജര്‍മ്മന്‍ സിമന്‍റഅ കമ്പനിയായ ഹീഡല്‍ബര്‍ഗിന്റെ ഇന്ത്യയിലെ മുഴുവന്‍ ഓഹരികളും വാങ്ങാനാണ് അദാനിയുടെ നീക്കം.

ഇപ്പോള്‍ കുമാരമംഗലം ബിര്‍ളയുടെ അള്‍ട്രാടെക് സിമന്‍റാണ് ഇന്ത്യയില്‍ സിമന്‍റ് ഉല്‍പാദനത്തില്‍ ഒന്നാമന്‍. വര്‍ഷം 14 കോടി മെട്രിക് ടണ്‍ സിമന്‍റാണ് ഇവര്‍ ഉല്‍പാദിപ്പിക്കുന്നത്. ഈ റെക്കോഡ് തകര്‍ക്കാന്‍ കഴിയില്ലെങ്കിലും സിമന്‍റില്‍ രണ്ടാമനായ അദാനി ഈ ഏറ്റെടുക്കലിലൂടെ കുമാരമംഗലം ബിര്‍ളയുമായുള്ള വിടവ് നല്ലത് പോലെ കുറയ്‌ക്കുമെന്ന് തീര്‍ച്ച. . 2006ലാണ് ഹീഡല്‍ബര്‍ഗ് ഇന്ത്യയില്‍ എത്തിയത്. ഇപ്പോള്‍ നാല് നിര്‍മ്മാണപ്ലാന്‍റുകളിലായി 126 ലക്ഷം ടണ്‍ സിമന്‍റ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.

കുറച്ചു നാള്‍ സിമന്‍റിനെക്കുറിച്ച് ഒരക്ഷം ഉരിയാടാത്ത അദാനി പൊടുന്നനെയാണ് പുതിയ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കണോമിക് ടൈംസാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ജര്‍മ്മന്‍ കമ്പനിയുടെ ഇന്ത്യയിലെ ഓഹരികള്‍ വാങ്ങുകയാണ് അദാനിയുടെ ലക്ഷ്യം.

ഹീഡല്‍ബര‍്ഗ് ഇന്ത്യാ സിമന്‍റ്സിനെയും ഹീഡല്‍ബര്‍ഗിന്റെ ഉടമസ്ഥതയിലുള്ള സുവാരി സിമന്‍റ്സിനെയും അദാനി ഏറ്റെടുക്കും. അദാനിയുടെ അംബുജ സിമന്‍റ് വഴിയായിരിക്കും ഈ ഏറ്റെടുക്കല്‍. വാര്‍ത്ത പുറത്തുവന്നതോടെ ഹീഡല്‍ബര‍്ഗ് ഇന്ത്യാ സിമന്‍റ്സിന്റെയും സുവാരി സിമന്‍റ്സിന്റെയും ഓഹരി വില ഉയര്‍ന്നു.

2028ഓടെ വാര്‍ഷിക ഉല്‍പാദന ശേഷി 20 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ സിമന്‍റ് കമ്പനികളെ ഏറ്റെടുത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് ഇന്ത്യയിലെ എത്രയോ വര്‍ഷം പഴക്കമുള്ള ബിര്‍ള ഗ്രൂപ്പിന്റെ പുതുതലമുറയിലെ ആദിത്യ കുമാരമംഗലം ബിര്‍ള ലക്ഷ്യമിടുന്നത്. സിമന്‍റിലെ ആധിപത്യം അദാനിയ്‌ക്ക് വിട്ടുകൊടുക്കില്ല എന്ന വാശി കൂടി കുമാരമംഗലം ബിര്‍ളയ്‌ക്കുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യാ സിമന്‍റ്സ് കമ്പനിയുടെ 23 ശതമാനം ഓഹരിയാണ് കുമാരമംഗലം ബിര്‍ള വാങ്ങിയത്. 276 രൂപ വിലയുള്ള 7.06 കോടി ഓഹരിയാണ് വിലയ്‌ക്ക് വാങ്ങിയത്. 3954 കോടി രൂപയാണ് ഇതിനായി മുടക്കിയത്. ഇതിന് മുന്‍പ് യുഎഇയിലെ റാക് (റാസല്‍ഖൈമ സിമന്‍റ് കമ്പനി) സിമന്‍റിന്റെ 12 കോടി ഓഹരികള്‍ (ഏകദേശം കമ്പനിയുടെ 25 ശതമാനം) വിലയ്‌ക്ക് വാങ്ങിയിരുന്നു.

.2028ഓടെ വാര്‍ഷിക ഉല്‍പാദന ശേഷി 14 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് അദാനിയുടെ ലക്ഷ്യം. ഇതിനായി അദാനി പുതിയ സിമന്‍റ് കമ്പനികളെ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി പെന്ന സിമന്‍റ് കമ്പനിയെ 10440 കോടി രൂപയ്‌ക്ക് വിലയ്‌ക്ക് വാങ്ങി. ഇതിനും മുന്‍പാണ് സൗരാഷ്‌ട്രയിലെ സംഘി ഇന്‍ഡസ്ട്രീസിനെ 5185 കോടി രൂപയ്‌ക്ക് ഏറ്റെടുത്തിരുന്നു. സംഘിയേയും പെന്നയെയും ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പിന് കീഴിലുള്ള സിമന്‍റ് കമ്പനികളുടെ എണ്ണം നാലായി- അംബുജ സിമന്‍റ്സ്, സംഘി ഇന്‍ഡസ്ട്രീസ്, എസിസി, പെന്ന സിമന്‍റ്സ്. അദാനി ഗ്രൂപ്പിന്റെ സിമന്‍റ് ഉല്‍പാദന ശേഷി ഇപ്പോള്‍ 11.5 കോടി മെട്രിക് ടണ്ണായി വാര്‍ഷിക ഉല്‍പാദന ശേഷി ഉയര്‍ന്നു. അപ്പോഴും ബിര്‍ളയുടെ അള്‍ട്രാടെകിനേക്കാള്‍ 3.5 കോടി മെട്രിക് ടണ്‍ ശേഷി കുറവാണ് അദാനിയ്‌ക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക