Kerala

ഗുണ്ടാ നേതാവ് ഓംപ്രകാശുമായി സിനിമ താരങ്ങള്‍ക്കുളള ബന്ധം ; പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

Published by

കൊച്ചി : ഗുണ്ടാ നേതാവ് ഓംപ്രകാശിനെ ലഹരി കേസില്‍ പിടികൂടിയതുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുളള സിനിമ താരങ്ങളെ ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദര്‍ശന്‍. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാകും ചോദ്യം ചെയ്യല്‍. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള എല്ലാവരെയും ചോദ്യം ചെയ്യും.

ഇവര്‍ പങ്കെടുത്ത ഡി ജെ പാര്‍ട്ടിയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ പരിശോധനയ്‌ക്ക് അയച്ചു. ഇതിന്റെ ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിസിപി വിശദമാക്കി.

പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശ് താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിനെ മുറി സന്ദര്‍ശിച്ചു എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹോട്ടലിലെ രജിസ്റ്റര്‍ പരിശോധിച്ച ഘട്ടത്തിലാണ് ഇതില്‍ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേര് ശ്രദ്ധയില്‍ പെട്ടത്. ചോദ്യം ചെയ്യലില്‍ ഇരുവരും തന്നെ സന്ദര്‍ശിച്ചെന്ന് ഓം പ്രകാശ് സ്ഥിരീകരിക്കുകയും ചെയ്തു.

ഈ സിനിമ താരങ്ങള്‍ക്ക് ക്രിമിനലായ ഓംപ്രകാശുമായി എന്താണ് ബന്ധം എന്നതാണ് കണ്ടെത്തേണ്ടത്.സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം നീളും എന്നാണ് വ്യക്തമാകുന്നത്.

എക്‌സൈസിന് കിട്ടിയ രഹസ്യ വിവരം അനുസരിച്ചാണ് കൊച്ചിയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് ഓംപ്രകാശിനെയും മറ്റുള്ളവരെയും കസ്റ്റഡിയിലെടുത്തത്. ലഹരി കൈവശം വെച്ചതായിരുന്നു കേസ്. അതേസമയം ഓംപ്രകാശിന് കേസില്‍ ജാമ്യം ലഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക