India

സെബി മേധാവിക്കെതിരേ ആരോപണം: ‘ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിക്കാന്‍ പരാതിക്കാര്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് ലോക്പാല്‍

Published by

ന്യൂഡല്‍ഹി: ഹിൻഡെൻബർഗ് റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ സെബി(sebi) മേധാവിക്കെതിരേ അന്വേഷണം നടത്താനാവില്ലെന്ന് ലോക്പാല്‍. ഹിൻഡെൻബർഗ് റിപ്പോർട്ടിന്റെ ആധികാരികതയും വിശ്വാസ്യതയും പരിശോധിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മോയ്ത്ര എം.പി. ഉള്‍പ്പെടെയുള്ള പരാതിക്കാർ ശ്രമിച്ചിട്ടുണ്ടോയെന്ന് ലോക്പാല്‍ ചോദിച്ചു.

അന്വേഷണത്തിന് കൂടുതല്‍ വിവരങ്ങള്‍ സമർപ്പിക്കാൻ പരാതിക്കാരോട് നിർദേശിച്ച ലോക്പാല്‍, വിഷയം പരിഗണിക്കുന്നത് ഒക്ടോബർ 17-ലേക്ക് മാറ്റി.

സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.എം. ഖാൻവില്‍ക്കർ അധ്യക്ഷനായ ലോക്പാലാണ് പരാതികള്‍ പരിഗണിച്ചത്. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഫണ്ടുകളില്‍ സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് യു.എസിലെ ഹിൻഡെൻബർഗ് റിസർച്ച്‌ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് മഹുവ ലോക്പാലിനെ സമീപിച്ചത്.

ലോക്പാല്‍ ആൻഡ് ലോകായുക്ത നിയമത്തിലെ 20-ാം വകുപ്പുപ്രകാരം തുടർനടപടിയെടുക്കാൻ ആവശ്യമായ വിവരങ്ങള്‍ മഹുവയുടെ പരാതിയിലില്ലെന്ന് ലോക്പാലിന്റെ ഉത്തരവില്‍ പറഞ്ഞു.

പരാതിനല്‍കിയ മറ്റൊരാളാവട്ടെ, ഹിൻഡെൻബർഗ് റിപ്പോർട്ട് പരാതിയില്‍ അതേപോലെ എഴുതിവെച്ചതല്ലാതെ പരിശോധിക്കാൻ തയ്യാറായില്ല. തന്റെ പരാതി പരസ്യമാക്കിയ മഹുവയെ വിമർശിക്കുകയും ചെയ്തു.

അന്വേഷണം പൂർത്തിയാകുംവരെ പരാതി നല്‍കുന്നവരുടെയും ആരോപണം നേരിടുന്നവരുടെയും പേരുകള്‍ വെളിപ്പെടുത്തരുതെന്ന് ലോക്പാലിന്റെ നാലാംചട്ടം വ്യക്തമാക്കുന്നുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

എങ്ങനെയാണ് സെബി മേധാവിയുടെ പ്രവർത്തനങ്ങള്‍ അഴിമതി തടയല്‍ നിയമപ്രകാരം കുറ്റകരമാകുന്നതെന്ന് വിശദീകരിക്കാനും പരാതിക്കാരോട് ആവശ്യപ്പെട്ടു.

മാധബി ബുച്ച്‌ സെബിയില്‍ ചുമതലയെടുക്കുന്നതിനുമുൻപ് അവരുടെ വരുമാനംകൊണ്ട് നടത്തിയ വ്യക്തിഗത നിക്ഷേപങ്ങള്‍ അഴിമതി തടയല്‍ നിയമപ്രകാരം എങ്ങനെയാണ് കുറ്റകരമാകുന്നതെന്ന് വിശദീകരിക്കണം. ഇത്തരം നിക്ഷേപം വെളിപ്പെടുത്താതിരിക്കുന്നത് എങ്ങനെ അഴിമതിയാകുമെന്നും വ്യക്തമാക്കണം.

അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരേ സെബി നടത്തുന്ന അന്വേഷണത്തില്‍ സുപ്രീംകോടതി തൃപ്തി പ്രകടിപ്പിച്ചതാണെന്ന് ലോക്പാല്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും ലോക്പാല്‍ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by