Football

സ്പാനിഷ് ലാ ലിഗ: യമാല്‍ തിളങ്ങി; ബാഴ്‌സയ്‌ക്ക് രണ്ടാം ജയം

Published by

നൗകാമ്പ്: സ്പാനിഷ് ലാ ലിഗയില്‍ കരുത്തരായ ബാഴ്‌സലോണയ്‌ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. കഴിഞ്ഞ യൂറോ കപ്പിലുടെ സൂപ്പര്‍ താരമായി മാറിയ ലാമിനെ യമാല്‍ എന്ന കൗമാരക്കാരനും മറ്റൊരു സൂപ്പര്‍ താരമായ റോബര്‍ട്ടോ ലെവന്‍ഡോസ്‌കിയുമാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്.

24-ാം മിനിറ്റിലായിരുന്നു യമാലിന്റെ ഗോളെങ്കില്‍ 75-ാം മിനിറ്റിലാണ് ലെവന്‍ഡോസ്‌കി ലക്ഷ്യം കണ്ടത്. അത്‌ലറ്റിക് ക്ലബിന്റെ ഗോള്‍ 42-ാം മിനിറ്റില്‍ പെനാല്‍റ്റിയിലുടെ സാന്‍സെറ്റ് സ്വന്തമാക്കി.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ബാഴ്‌സയുടെ ആധിപത്യമായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 24-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് നേടി. ബോക്സിന് മുന്നില്‍നിന്ന് യമാല്‍ തൊടുത്ത പന്ത് എതിര്‍ താരത്തിന്റെ തലയില്‍ തട്ടി വലയില്‍ പ്രവേശിക്കുകയാരുന്നു.

ഒരു ഗോളിന് ലീഡ് നേടിയതോടെ ബാഴ്സലോണ മുന്നേറ്റം ശക്തമാക്കി. റഫീഞ്ഞയും റോബര്‍ട്ട് ലെവര്‍ഡോസ്‌കിയും പലതവണ അത്ലറ്റിക്ക് ക്ലബിന്റെ ഗോള്‍ മുഖത്ത് ഭീതി വിതച്ചെങ്കിലും കാര്യമുണ്ടായില്ല. മത്സരം പുരോഗമിക്കവെ എതിര്‍ താരത്തിനെ ബോക്സില്‍ വീഴ്‌ത്തിയതിന് അത്ലറ്റിക് ക്ലബിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്കെടുത്ത ഒയിതാന്‍ സാന്‍സ്റ്റ് പന്ത് വലയിലെത്തിച്ചതോടെ മത്സരം ആദ്യ പകുതിയില്‍ 1-1 എന്ന സ്‌കോറിന് അവസാനിച്ചു.

രണ്ടാം പകുതിയിലും ബാഴ്സലോണ കളം നിറഞ്ഞ് കളിച്ചു. 75-ാം മിനിറ്റില്‍ അവര്‍ ലീഡ് സ്വന്തമാക്കി. മികച്ചൊരു നീക്കത്തിനൊടുവില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്സലോണക്കായി രണ്ടാം ഗോള്‍ നേടി. ലീഡ് നേടിയതോടെ വീണ്ടും ബാഴ്സലോണയുടെ ശക്തി വര്‍ധിച്ചു. ഇതിനിടിയില്‍ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശക്തമായ ശ്രമങ്ങള്‍ അത്ലറ്റിക് ക്ലബ് നടത്തിയെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടില്ല. ലാ ലിഗയില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്. രണ്ട് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ബാഴ്‌സലോണ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ആറ് പോയിന്റ് തന്നെയുളള സെല്‍റ്റ ഡി വിഗോയാണ് ഒന്നാമത്.

മറ്റ് കളികളില്‍ ഒസാസുന 1-0ന് മയോര്‍ക്കയെയും റയല്‍ സോസിഡാഡ് ഇതേ മാര്‍ജിനില്‍ എസ്പാനിയോളിനെയും പരാജയപ്പെടുത്തിയപ്പോള്‍ ഗറ്റാഫെ-റയോ വയ്യക്കാനോ കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by