India

ദാരിദ്ര്യനിര്‍മാര്‍ജ്ജനം ഗ്രാമങ്ങളില്‍ നിന്ന് ആരംഭിക്കണം: പ്രധാനമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വികസിത ഭാരതത്തില്‍ മുന്‍ഗണന പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേവലം ഒരു പദ്ധതി എന്നതിലുപരി വ്യക്തിഗത അടിസ്ഥാനത്തില്‍ ദാരിദ്ര്യത്തെ നേരിടണം. ഗ്രാമങ്ങളില്‍ നിന്ന് ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ആരംഭിക്കണം. ഇത് ഒരു വലിയ പരിവര്‍ത്തനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിതി ആയോഗിന്റെ ഒമ്പതാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

2047ല്‍ വികസിത ഭാരതം എന്നത് ഓരോ ഭാരതീയന്റെയും അഭിലാഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാം. വികസിത ഭാരതം എന്നത് വികസിത സംസ്ഥാനങ്ങളിലൂടെ സാക്ഷാത്കരിക്കാനാകും. വികസിത ഭാരതം എന്ന ലക്ഷ്യം എല്ലാ ജില്ലകളിലേക്കും ബ്ലോക്കുകളിലേക്കും ഗ്രാമങ്ങളിലേക്കും എത്തണം. ഇതിനായി ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഒരു കാഴ്ചപ്പാട് മുന്നോട്ടുവയ്‌ക്കണം. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ ലക്ഷ്യം കൈവരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സജീവമായ പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭാരതം സ്ഥിരമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2024 ഓടെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയര്‍ന്നു. മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യം. സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യം വളരെയധികം പുരോഗതി കൈവരിച്ചു. ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന നിലയിലേക്ക് ഉയര്‍ന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പഠിക്കാന്‍ പ്രധാനമന്ത്രി നിതി ആയോഗിന് നിര്‍ദേശം നല്കി. 20 സംസ്ഥാനങ്ങളെയും ആറ് കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് മുഖ്യമന്ത്രിമാര്‍, ലഫ്. ഗവര്‍ണര്‍മാര്‍ തുടങ്ങിയവരും കേന്ദ്രമന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും രാഷ്‌ട്രപതിഭവന്‍ കള്‍ച്ചറല്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.