മുംബൈ: മോഷണ മുതലായ ടിവി താന്‍ ആരാധിക്കുന്ന കവിയുടേതെന്ന് തിരിച്ചറിഞ്ഞ കള്ളന് അത് തിരികെയെത്തിച്ചു. ഒപ്പം മാപ്പ് എഴുതിവെച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ നെറലിലാണ് സംഭവം. താന്‍ കവര്‍ച്ച നടത്തിയ വീട് അന്തരിച്ച പ്രശസ്ത മറാഠി കവി നാരായണ്‍ സര്വെയുടേതെന്ന് അറിഞ്ഞതോടെയാണ് കള്ളന് കുറ്റബോധമുണ്ടായത്. എല്‍ഇഡി ടിവി ഉള്‍പ്പെടെയുള്ളവ കള്ളന് തിരികെയെത്തിച്ചു. സാധാരണക്കാരുടെ കവി എന്ന് അറിയപ്പെട്ടിരുന്ന നാരായണ്‍ സര്‍വെ 84 ാം വയസില്‍ 2010 ആഗസ്ത് 16നാണ് മരിച്ചത്.
സര്‍വെയുടെ മകള്‍ സുജാത ഘാരെയും ഭര്‍ത്താവ് ഗണേഷ് ഘാരെയും മകനെ കാണാന്‍ വിരാറിലേക്ക് പോയിരുന്ന സമയത്താണ് വീട്ടില്‍ കള്ളന് കയറിയത്. ജൂലൈ 14നാണ് മോഷണം നടന്നതെന്ന് കരുതുന്നു. അന്ന് കുളിമുറിയുടെ ജനല്‍ തകര്ന്നുകിടക്കുന്നുവെന്ന് അയല്‍വാസികള്‍ സുജാതയെ വിളിച്ച് അറിയിച്ചിരുന്നു. വീട്ടിലെത്തിയ മകളാണ് അച്ഛന്റെ ഫോട്ടോയ്ക്കരികില്‍ ഭിത്തിയില്‍ കള്ളന് എഴുതിയ കുറിപ്പ് കണ്ടെത്തിയത്. ‘വീട് നാരായണ്‍ സര്വെയുടേതാണെന്ന് എനിക്കറിയില്ലായിരുന്നു, അറിഞ്ഞെങ്കില്‍ ഞാന്‍ ഇവിടെ നിന്ന് ഒരിക്കലും മോഷ്ടിക്കില്ലായിരുന്നു. എല്‍ഇഡി ടിവി തിരികെവയ്ക്കുന്നു. ക്ഷമിക്കണം,’ എന്നായിരുന്നു കുറിപ്പെന്ന് ഘാരെ പറഞ്ഞു.
ടിവി തിരികെ കിട്ടിയെങ്കിലും മറ്റ് പലതും നഷ്ടമായെന്ന് സുജാത ഘാരെ പറഞ്ഞു. എട്ട് ടാപ്പുകള്‍, പാചകപ്പൊടി, ടേബിള്‍ ഫാന്‍, പാത്രങ്ങള്‍, അഞ്ച് ലിറ്റര്‍ പാചക എണ്ണ എന്നിവയും മോഷണം പോയിട്ടുണ്ട്. അതേസമയം എല്‍ഇഡി ടിവിയില്‍ നിന്ന് വിരലടയാളവും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. കള്ളന് രണ്ടുതവണ വീട്ടില്‍ കയറിയിരിക്കാമെന്നും രണ്ടാമത്തെ തവണയാകാം കവിയുടെ ഫോട്ടോ കണ്ടതെന്നും പോലീസ് കരുതുന്നു.
മുംബൈയിലെ തെരുവില്‍ അനാഥനായി വളര്‍ന്ന കവി നാരായണ്‍ സര്‍വെ വീട്ടുവേല ചെയ്തും ഹോട്ടലില്‍ പണിയെടുത്തുമാണ് തന്റെ ജീവിതം കഴിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: