വൈശാലി: റഷ്യയുടെ പട്ടാളക്കാരണിയുന്നത് ബിഹാറില്‍ നിന്നുള്ള പാദരക്ഷകള്‍. മെയ്ഡ് ഇന്‍ ബിഹാര്‍ എന്ന് അടയാളം ചെയ്ത ഷൂ പട്ടാളക്കാരുടെ പാദങ്ങള്‍ക്ക് കാവലാകും. കാര്‍ഷികോത്പാദനത്തിന് പേരുകേട്ട ബിഹാറിലെ ഹാജിപൂരാണ് ഈ പാദരക്ഷകളുടെയും ജന്മസ്ഥലം. റഷ്യന്‍ പട്ടാളക്കാര്‍ക്കായി ഷൂ നിര്‍മിച്ച് ഹാജിപൂരും ചരിത്രം രചിക്കുകയാണ്.
ഹാജിപൂര്‍ ആസ്ഥാനമായ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കോംപീറ്റന്‍സ് എക്സ്പോര്‍ട്ടാണ് റഷ്യന്‍ കമ്പനികള്‍ക്ക് വേണ്ടി സേഫ്റ്റി ഷൂ നിര്‍മിച്ച് കയറ്റി അയക്കുന്നത്. ഒപ്പം യൂറോപ്പിലെ വിപണികളിലേക്കുള്ള ഡിസൈനര്‍ ഷൂസും ഇവിടെ നിര്‍മിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം, 100 കോടി രൂപ വിലമതിക്കുന്ന 1.5 മില്യണ്‍ ജോഡി ഷൂ ആണ് ഇവിടെ നിന്ന് റഷ്യയിലേക്ക് അയച്ചത്. ദിസവങ്ങള്‍ കഴിയുന്തോറും ഡിമാന്റ് ഏറുകയാണ്. അടുത്ത വര്‍ഷത്തോടെ കയറ്റുമതിയില്‍ 50 ശതമാനം വര്‍ധനവുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
2018 മുതലാണ് ഹാജിപൂരില്‍ പാദരക്ഷകള്‍ നിര്‍മിക്കുന്ന സംരംഭം ആരംഭിച്ചതെന്ന് കമ്പനി ജനറല്‍ മാനേജര്‍ ഷിബ് കുമാര്‍ റോയ് എഎന്‍ഐയോട് പറഞ്ഞു. പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് താത്പര്യം. ഉടന്‍ തന്നെ ആഭ്യന്തര വിപണി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ പട്ടാളക്കാര്‍ക്കു വേണ്ടി അവരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സേഫ്റ്റി ഷൂ നിര്‍മിക്കുന്നത്.
ബിഹാറില്‍ നിന്ന് ഒരു ലോകോത്തര ഫാക്ടറി എന്നതാണ് കമ്പനി എംഡി ധനേഷ് പ്രസാദിന്റെ ആഗ്രഹം. ഒപ്പം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പരമാവധി ശ്രമിക്കുന്നുമുണ്ട്. നിലവില്‍ 300 തൊഴിലാളികള്‍, എഴുപത് ശതമാനവും സ്ത്രീകളാണ്, റോയ് വിശദീകരിച്ചു.
ബിഹാര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പൂര്‍ണ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഫാഷന്‍ ഡെവലപ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗത്തിന്റെ മേധാവി മസര്‍ പല്ലുമിയ പറഞ്ഞു. ബിഹാറില്‍ ഇത്തരത്തിലൊരു ഫാക്ടറി പടുത്തുയര്‍ത്തുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ കമ്പനിയുടെ പ്രൊമോട്ടര്‍മാരുടെ കാഴ്ചപ്പാടും സര്‍ക്കാരിന്റെ പിന്തുണയും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസമേകി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: