Categories: Business

അദാനി കപ്പല്‍ നിര്‍മ്മാണ രംഗത്തേക്ക്; കൊച്ചിന്‍ ഷിപ് യാര്‍ഡിന് വെല്ലുവിളിയല്ല, കപ്പല്‍നിര്‍മ്മാണത്തില്‍ ലോകത്തിലെ 10 രാജ്യങ്ങളില്‍ ഒന്നാകും ഇന്ത്യ

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് അദാനി കപ്പല്‍ നിര്‍മ്മാണ ശാല തുടങ്ങുന്നു. അദാനി പോര്‍ടിന് കീഴിലായിരിക്കും പുതിയ കപ്പല്‍ നിര്‍മ്മാണ ശാല.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് അദാനി കപ്പല്‍ നിര്‍മ്മാണ ശാല തുടങ്ങുന്നു. അദാനി പോര്‍ടിന് കീഴിലായിരിക്കും പുതിയ കപ്പല്‍ നിര്‍മ്മാണ ശാല. പക്ഷെ ഇവിടെ നിര്‍മ്മാണം തുടങ്ങണമെങ്കില്‍ മൂന്ന് വര്‍ഷമെങ്കിലും എടുക്കും. ഇതോടെ കപ്പല്‍ നിര്‍മ്മാണ രംഗത്ത് കുതിക്കുന്ന കൊച്ചിന്‍ ഷിപ് യാര്‍ഡിനെപ്പോലുള്ള കമ്പനികള്‍ക്ക് അദാനി വെല്ലുവിളിയാകുമോ എന്ന രീതിയില്‍ വഴി തെറ്റിയ്‌ക്കുന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പക്ഷെ കപ്പല്‍ നിര്‍മ്മാണരംഗത്ത് ദശകങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത അത്രയും ഓര്‍ഡറുകളാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ് ഉള്‍പ്പെടെയുള്ള പൊതുമേഖലാരംഗത്തെ കപ്പല്‍ നിര്‍മ്മാണശാലകളുടെ കൈവശമുള്ളത്.

പകരം ഇന്ത്യയെ കപ്പല്‍ നിര്‍മ്മാണത്തിലെ ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുക എന്ന മോദി സര‍്ക്കാരിന്റെ കാഴ്ചപ്പാടിന് അദാനിയുടെ കപ്പല്‍ നിര്‍മ്മാണരംഗത്തേക്കുള്ള ചുവടുവെയ്‌പ് കരുത്താകും. ഇപ്പോള്‍ കപ്പല്‍ നിര്‍മ്മാണക്കരുത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തെ 20ാമത്തെ ശക്തിമാത്രമാണ്. മാരി ടൈം ഇന്ത്യ വിഷന്‍ 2030 പ്രകാരം ലോകത്തിലെ മികച്ച കപ്പല്‍ നിര്‍മ്മാണ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയെ മാറ്റുക എന്നതാണ് സ്വപ്നം.

ഇന്ത്യയില്‍ നിലവിലുള്ള കപ്പല്‍ശാലകളുടെ ഉല്‍പാദനം വെറും 0.072 ദശലക്ഷം ഗ്രോസ് ടണ്‍ മാത്രമാണ്. ഇത് 2030ല്‍ 0.33 ദശലക്ഷം ടണ്‍ ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. 2047ല്‍ അത് 11.3 ദശലക്ഷം ഗ്രോസ് ടണ്‍ ആക്കി ഉയര്‍ത്താനും ഇന്ത്യ ലക്ഷ്യമിടുന്നു. അതോടെ കപ്പല്‍ നിര്‍മ്മാണ രംഗത്ത് ഇന്ത്യ ആദ്യ അഞ്ച് ശക്തികളില്‍ ഒന്നായി മാറും.

മാത്രമല്ല, ഇന്ത്യയില്‍ കടല്‍മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തില്‍ 30 ശതമാനം കൈകാര്യം ചെയ്യുന്ന മുന്ദ്ര തുറമുഖത്തിന് പ്രത്യേക സാമ്പത്തിക മേഖലാ പദവിയുണ്ട് (എസ് ഇ ഇസെഡ്). അതിനാല്‍ അദാനിയ്‌ക്ക് കപ്പല്‍ ശാല ആരംഭിയ്‌ക്കുമ്പോള്‍ നികുതി ഇളവ് ലഭിക്കും എന്ന മെച്ചമുണ്ട്.