World

വരും വർഷങ്ങളിൽ ഇന്ത്യ ആഗോള വളർച്ചയുടെ പുതിയ അധ്യായം രചിക്കും; മൂന്നാമൂഴത്തിൽ മൂന്നിരട്ടി ശക്തിയിലും പ്രവർത്തിക്കും: നരേന്ദ്രമോദി

Published by

മോസ്കോ: വരും വർഷങ്ങളിൽ ഇന്ത്യ ആഗോള വളർച്ചയുടെ പുതിയ അധ്യായം രചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാമൂഴത്തിൽ മൂന്നിരട്ടി ശക്തിയിലും പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

2014-ന് മുമ്പുള്ള അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ ഇന്ത്യ ആത്മവിശ്വാസം നിറഞ്ഞതാണ്, ഇതാണ് നമ്മുടെ ഏറ്റവും വലിയ മൂലധനം, നിങ്ങളെപ്പോലുള്ളവർ ഞങ്ങളെ അനുഗ്രഹിക്കുമ്പോൾ, ഏറ്റവും വലിയ ലക്ഷ്യങ്ങൾ പോലും കൈവരിക്കാനാകും. ഇന്നത്തെ ഇന്ത്യ മനസ്സ് വെക്കുന്ന ഏത് ലക്ഷ്യവും കൈവരിക്കുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം, വെല്ലുവിളികളെ വെല്ലുവിളിക്കുക എന്നത് എന്റെ ഡിഎൻ യിൽ തന്നെ ഉള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

റഷ്യ ഇന്ത്യയുടെ യഥാർത്ഥ സുഹൃത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യയിലെ കസാനിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ ഇന്ത്യ ആരംഭിക്കുമെന്നും മോദി വ്യക്തമാക്കി. മോസ്‌കോയിലെ കാൾട്ടൺ ഹോട്ടലിലാണ് മോദി റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ ജനക്കൂട്ടം മോദി മോദി എന്ന് ആർത്തു വിളിക്കുകയും, മോദിയുണ്ടെങ്കിൽ സാധ്യമാണ് എന്ന മുദ്രാ വാക്യം മുഴക്കുകയും ചെയ്തു.

ആണവോർജ സാങ്കേതികവിദ്യയെപ്പറ്റിയുള്ള റഷ്യൻ ആണവോർജ കമ്മീഷനായ റോസാറ്റത്തിന്റെ പ്രദർശനം കാണാൻ പുടിനൊപ്പം മോദി പോകും. അതിനുശേഷം ഔദ്യോഗിക ചർച്ചകളും പ്രതിനിധി തല ചർച്ചകളും ക്രെംലിനിൽ നടക്കും. എണ്ണ, എൽ എൻ ജി എന്നിവയിൽ ദീർഘകാല കരാറുകളും ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്‌പോർട്ട് കോറിഡോർ, ചെന്നൈ – വ്‌ളാഡിവോസ്റ്റോക്ക് മാരിടൈം റൂട്ട് , നോർത്ത് സീ കോറിഡോർ തുടങ്ങിയ പദ്ധതികളും ചർച്ചയാകും.

അതേസമയം പുതിയ പ്രതിരോധ കരാറുകൾ ഒപ്പിടില്ല. എന്നാൽ കാലതാമസം നേരിട്ട എസ്- 400 മിസൈൽ ഡിഫൻസ് സിസ്റ്റത്തിന്റെ ഡെലിവറി വേഗത്തിലാക്കാനും മോദി ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് നടക്കുന്ന 22-ാമത് റഷ്യ- ഇന്ത്യ ഉച്ചകോടിയിൽ ഊർജം, വ്യാപാരം, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി ചർച്ചകൾ നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by