കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയിലെ തര്‍ക്കം സമവായത്തിലേക്ക്. സര്‍ക്കുലറിനും സിനഡാനന്തര വിശദീകരണത്തിനും വ്യക്തത വരുത്തി മേജര്‍ ആര്‍ച്ചുബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ സംയുക്ത പ്രസ്താവനയിറക്കിയിരുന്നു. 2022 മുതല്‍ രൂപതയില്‍ തുടരുന്ന രൂക്ഷമായ തര്‍ക്കത്തിനാണ് താത്കാലികമായെങ്കിലും പരിഹാരമാകുന്നത്.
ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും സിനഡ് നിശ്ചയിച്ച രീതിയിലുള്ള ഒരു കുര്‍ബാനയെങ്കിലും അര്‍പ്പിക്കണമെന്നും ഈ പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടരാമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ കാര്യത്തില്‍ സിനഡ് തീരുമാനത്തിന് മുമ്പ് അതിരൂപതയിലെ കാനോനിക സമിതികളുമായി ചര്‍ച്ച നടത്തും. ഡീക്കന്മാരുടെ പട്ടം നടത്താനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും.
ചര്‍ച്ചകളിലെ നിര്‍ദേശം ഉപാധികളോടെ അംഗീകരിക്കുമെന്ന് അല്മായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരന്‍ അറിയിച്ചു. രണ്ട് ദിവസമായി മൗണ്ട് സെന്റ് തോമസില്‍ നടന്ന ചര്‍ച്ചകളിലാണ് സമവായം ഉണ്ടായത്. എന്നാല്‍ സര്‍ക്കുലറിന് പിന്നാലെ സിനഡ് കുര്‍ബാന അര്പ്പിക്കാത്തവര്ക്കെതിരെ നടപടി ഉണ്ടാകുമെന്ന തരത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വീഡിയോ സന്ദേശം വന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചു. തുടര്‍ന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പുമായി അല്മായ മുന്നേറ്റം ചര്‍ച്ച നടത്തി. സിനഡിന്റെ നിര്‍ദേശപ്രകാരം മുന്‍കൂട്ടി തയ്യാറാക്കിയ വീഡിയോ പുറത്തു വന്നുപോയതാണെന്നും സമവായ സര്‍ക്കുലര്‍ നിലനില്‍ക്കുമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് വിശദീകരിച്ചു.
പ്രധാന തീരുമാനങ്ങള്‍: കേസ് നടക്കുന്ന പള്ളികളില്‍ സമവായ നിര്‍ദേശം നിലവില്‍ നടപ്പാക്കേണ്ടതില്ല. സിനഡ് കുര്‍ബാന നടത്തുന്നതിന് വിശ്വാസികളില്‍ നിന്ന് പ്രതിഷേധം ഉണ്ടായാല്‍ വിവരം കൂരിയയെ അറിയിക്കുകയും തത്കാലം സമവായ ഫോര്‍മുലയെന്ന നിലയില്‍ നടത്താതിരിക്കുകയും ചെയ്യും. പ്രശ്ന പരിഹാരത്തിനായി ഇടവകളില്‍ പ്രത്യേക കുര്‍ബാനയായി മാത്രം സിനഡ് കുര്‍ബാന അര്‍പ്പിക്കണം. പോലീസിനെ ഉപയോഗിക്കുകയോ ബലം പ്രയോഗിക്കുകയോ ചെയ്യില്ല. വൈദികര്‍ക്കെതിരെ നടപടികളുണ്ടാവില്ല. സമവായ നിര്‍ദേശത്തെ വെല്ലുവിളിക്കുന്ന പുരോഹിതര്‍ക്കെതിരെ കാനോനിക നടപടികള്‍ ആരംഭിക്കും. വൈദികര്‍ നല്കിയ റീകോര്സ് പെറ്റീഷന് സഭ മറുപടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: