ന്യൂദല്‍ഹി: പുതിയ ക്രിമിനല്‍ നിയമങ്ങളെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്ട്രീയം കളിക്കാന്‍ നിരവധി അവസരങ്ങളുണ്ടെന്ന് അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു.
പുതിയ ക്രിമിനല്‍ നിയമങ്ങളായ ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ സംഹിത എന്നിവ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമത്തെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടത്തുന്നത്. ചര്‍ച്ച ചെയ്യാതെയാണ് നിയമം അവതരിപ്പിച്ചതെന്ന അവരുടെ വാദം അടിസ്ഥാരഹിതമാണ്. ഒമ്പത് മണിക്കൂറും 29 മിനിട്ടും ചര്‍ച്ചകള്‍ നടന്നു. ലോക്സഭയില്‍ 34 അംഗങ്ങളും രാജ്യസഭയില്‍ 40 പേരും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
‘അംഗങ്ങളെ സസ്പെന്‍ഡ് ചെയ്ത് ബില്‍ കൊണ്ടുവന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്. അത് കള്ളമാണ്. ബില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല എന്നതാണ് വാസ്തവം, അമിത് ഷാ പറഞ്ഞു.
നാല് വര്‍ഷത്തിലേറെയായി പുതിയ നിയമങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പൊതുമണ്ഡലത്തിലുണ്ട്. പാര്‍ലമെന്റിലെത്തും മുമ്പ് ഇത്രയും വിപുലമായ ചര്‍ച്ച നടന്ന മറ്റൊരു നിയമം ഉണ്ടാവില്ല, അമിത് ഷാ പറഞ്ഞു.
പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവര്ക്കും പരിശീലനം നല്‍കിയിട്ടുണ്ട്. 22.50 ലക്ഷം പോലീസുകാര്‍ക്ക് പരിശീലനത്തിനായി 12,000 പരിശീലകര്‍ തയാറാണ്.
17,000 പോലീസ് സ്റ്റേഷനുകളിലായി 6.20 ലക്ഷം പോലീസുകാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇനിയുണ്ടാകുന്ന എല്ലാ കുറ്റകൃത്യങ്ങളും പുതിയ നിയമത്തിന് കീഴിലായിരിക്കുമെന്നും 2024 ജൂലൈ ഒന്നിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ വിചാരണ പഴയ നിയമങ്ങളിലൂടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്ത് പതിനഞ്ചിനകം എല്ലാ കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കും. ഇരകളെ കേന്ദ്രീകരിച്ചുള്ള സമീപനത്തിനാണ് പുതിയ നിയമങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
പുതിയ നിയമപ്രകാരം പരാതിക്കാരന് സൗജന്യ എഫ്ഐആര്‍ പകര്‍പ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇനി മുതല്‍ സ്റ്റേഷനിലെത്തേണ്ടതില്ല. അറസ്റ്റിലായ ആളെ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം. 45 ദിവസത്തിനകം നീതി നടപ്പാക്കണം, മൂന്ന് ദിവസത്തിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം, തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം, അദ്ദേഹം പറഞ്ഞു.
ഈ മൂന്ന് നിയമങ്ങളും നടപ്പാക്കുന്നതോടെ ഏത് കേസും സുപ്രീം കോടതിയില്‍ പോയാലും മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ നീതി ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: