India

ശിവശക്തി പോയിന്റിലെ സാമ്പിളുകള്‍ വൈകാതെ ഭൂമിയിലെത്തും: എസ്. സോമനാഥ്

Published by

ന്യൂദല്‍ഹി: നാലാം ചാന്ദ്ര ദൗത്യത്തിലൂടെ ചന്ദ്രനിലെ ശിവശക്തി പോയിന്റില്‍ നിന്ന് പാറക്കല്ലുകളുള്‍പ്പെടെയുള്ള സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകുമെന്നും അദ്ദേഹം എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.

2040-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ പദ്ധതിയിടുന്നു. ഇതിന് മുന്നോടിയായി മനുഷ്യനെ ബഹിരാകാശത്തും ചാന്ദ്ര ഭ്രമണപഥത്തിലും എത്തിച്ചുള്ള പരീക്ഷണങ്ങള്‍ വിജയിക്കണം. ആളില്ലാ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും അവിടെ നിന്ന് ഭൂമിയില്‍ മടക്കിയെത്തിക്കാനും സാധിക്കൂ. ഇതേറെ സങ്കീര്‍ണമാണ്. ഇതിന്റെ ഭാഗമായാണ് ചന്ദ്രോപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാന്‍ പദ്ധതിയിടുന്നത്, അദ്ദേഹം വിശദീകരിച്ചു.

സാമ്പിളുകള്‍ എത്തിക്കുന്നതിലൂടെ സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ വ്യക്തത വരും. എത്ര ഭാരം ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് അറിയാന്‍ കഴിയും. മനുഷ്യനെ വച്ച് ഇത്തരം പരീക്ഷണങ്ങള്‍ ചെയ്യാന്‍ പരിമിതിയുണ്ട്. ആദ്യ പടിയെന്നവണ്ണമാണ് സാമ്പിളുകള്‍ എത്തിച്ച് പരീക്ഷിക്കുന്നത്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി പുതിയ റോക്കറ്റും ആവശ്യമാണ്. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും സൂര്യ എന്നാകും ഇതിന്റെ പേരെന്നും അദ്ദേഹം വെളിപ്പെടുത്തി.

മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുടെ തയാറെടുപ്പുകളും പുരോഗമിക്കുന്നു. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഈ പദ്ധതിയിലൂടെ മനുഷ്യനെ എത്തിക്കുക. ഒരു ദിവസം മാത്രം ദൈര്‍ഘ്യമുള്ള ദൗത്യമാണിത്. അവിടെനിന്ന് തിരികെ കടലില്‍ പതിക്കുകയും ചെയ്യും അദ്ദേഹം വിശദീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by