Marukara

ഗൾഫിലെ ഈ പുസ്തകമേള ഏവർക്കും പ്രിയം ; മേഖലയിൽ പുസ്തകവായനയുടെ സംസ്കാരം എടുത്തു കാട്ടി അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ

ഇത്തവണത്തെ അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ ആകെ 152160 പുസ്തകങ്ങൾ വിറ്റ് പോയതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു

ദുബായ് : മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ പങ്കെടുത്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.

പങ്കെടുത്തവരിൽ 97 ശതമാനം സന്ദർശകരും പുസ്തകമേളയുടെ നടത്തിപ്പിനെക്കുറിച്ചും, സൗകര്യങ്ങളെക്കുറിച്ചും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് ശതമാനം കൂടുതലാണ്. 2024 ഏപ്രിൽ 29 മുതൽ മെയ് 5 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് സംഘടിപ്പിച്ച ഈ വർഷത്തെ അബുദാബി അന്താരാഷ്‌ട്ര പുസ്തകമേളയിൽ 90 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം പ്രസാധകർ പങ്കെടുത്തിരുന്നു.

ഇത്തവണത്തെ അബുദാബി അന്താരാഷ്‌ട്ര പുസ്തകമേളയിൽ ആകെ 152160 പുസ്തകങ്ങൾ വിറ്റ് പോയതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. പുതിയതായി 145 പ്രസാധകർ പങ്കെടുത്ത ഇത്തവണത്തെ പുസ്തകമേളയിൽ ആകെ രണ്ടായിരത്തിലധികം പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അറബിക് ലാംഗ്വേജ് സെന്റർ എന്നിവർ സംയുക്തമായാണ് ഈ പുസ്തകമേള ഒരുക്കിയത്.

‘ലോകത്തിന്റെ ആഖ്യാനങ്ങളുടെ ചുരുളഴിയുന്ന ഇടം’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ സംഘടിപ്പിച്ചത്. മേഖലയിൽ പുസ്തകവായനയുടെ സംസ്കാരം വളർത്തുന്നതിനും, സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കൊണ്ട് സംഘടിപ്പിക്കപ്പെട്ട അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ മുപ്പത്തിമൂന്നാമത് പതിപ്പിൽ വിശിഷ്ടാതിഥിയായി ഈജിപ്ത് പങ്കെടുത്തു.

ഗ്രീസ്, ശ്രീലങ്ക, മലേഷ്യ, പാകിസ്ഥാൻ, സൈപ്രസ്, ബൾഗേറിയ, മൊസാംബിക്, ഉസ്‌ബെക്കിസ്ഥാൻ, തജികിസ്താൻ, തുർക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, ഇന്തോനേഷ്യ എന്നീ 12 രാജ്യങ്ങൾ ആദ്യമായി അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുത്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക