Cricket

ചരിത്ര സെമി സന്തോഷത്തില്‍ അഫ്ഗാനിസ്ഥാന്‍; ഈ സെമി പ്രവേശം പോലും സ്വപ്‌നം: റഷീദ് ഖാന്‍

Published by

സെന്റ് വിന്‍സെന്റ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ ഈ സെമി പ്രവേശം പോലും സ്വപ്‌ന സാഫല്യമാണെന്ന് അഫ്ഗാനിസ്ഥാന്‍ നായകന്‍ റഷീദ് ഖാന്‍. മത്സര ശേഷം താരം മാധ്യമങ്ങളോട് സന്തോഷം പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ സെമിയില്‍ പ്രവേശിച്ചത്. ഇത് തീര്‍ത്തും അവിശ്വസനീയമാണ്. തങ്ങള്‍ക്ക് തിരിച്ച് വീട്ടിലേക്കെത്താന്‍ ഇത് തന്നെ ധാരാളം. വിലയൊരു സ്വപ്‌നം പോലെയാണ് ഈ സെമി ഫൈനല്‍ പ്രവേശം തോന്നിക്കുന്നത്-റഷീദ് പ്രതികരിച്ചു.

ബംഗ്ലാദേശിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ച ത്രില്ലര്‍ മത്സരത്തിലൂടെ ഓസ്‌ട്രേലിയയുടെ പുറത്താക്കല്‍ പൂര്‍ത്തിയാക്കി അഫ്ഗാന്‍ ലോകകപ്പ് സെമിയില്‍ പ്രവേശിച്ചത്. കുറഞ്ഞ റണ്ണുകള്‍ പിറന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയ 115 റണ്‍സ് പ്രതിരോധിച്ചാണ് അഫ്ഗാനിസ്ഥാന്‍ വിജയം പിടിച്ചെടുത്തത്. ഇടയ്‌ക്ക് പെയ്ത മഴയെയും അതിജീവിച്ചായിരുന്നു ബംഗ്ലാദേശിനെതിരായ നിര്‍ണായക ജയം.

മഴയെ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ബംഗ്ലാദേശ് ലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി ചുരുങ്ങി. എന്നിട്ടും അഫ്ഗാനിസ്ഥാന്‍ എറിഞ്ഞു പിടിച്ചു. നായകന്‍ റഷീദ് ഖാന്‍ നാല് വിക്കറ്റ് പ്രകടനവുമായി മുന്നില്‍ നിന്ന് നയിക്കുകായയിരുന്നു. ഒപ്പം നവീന്‍ ഉള്‍ ഹഖും മികച്ച നാല് വിക്കറ്റ് പ്രകടനം കാഴ്‌ച്ചവച്ചു. ബംഗ്ലാദേശ് നിരയില്‍ ഓപ്പണര്‍ ലിറ്റന്‍ ദാസ് ഒഴികെ ആരും പൊരുതിയില്ല. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് ഓപ്പണര്‍ റഹ്മനുല്ല ഗുര്‍ബാസിന്റെ(43) ബാറ്റിങ് മികവിലാണ് 115റണ്‍സില്‍ ഒരുവിധം എത്തിപ്പെട്ടത്. വാലറ്റത്ത് റഷീദ് ഖാന്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമി നാളെ രാവിലെ ആറിന് ടറോബയില്‍ നടക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ആണ് എതിരാളികള്‍. ലോകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നില്‍ റണ്ണറപ്പുകളായാണ് അഫ്ഗാന്‍ പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് രണ്ടില്‍ നിന്നും ജേതാക്കളായാണ് ദക്ഷിണാഫ്രിക്കയുടെ സെമി പ്രേവശം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by