ന്യൂദൽഹി: ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. ഇൻഡി സഖ്യ സ്ഥാനാർത്ഥിയായ കൊടിക്കുന്നിൽ സുരേഷും എൻഡിഎ സ്ഥാനാർത്ഥി ഓം ബിർളയും നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയാണ് ഓം ബിർള. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം ലോക്സഭയിലെത്തുന്നത്. 17-ാം ലോക്സഭയിലെ സ്പീക്കറായാരുന്നു. ഇത് രണ്ടാം തവണയാണ് ലോക് സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ എൻഡിഎ പരിഗണിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിൽ ഉറപ്പ് ലഭിക്കാത്തതിനാലാണ് സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളക്കെതിരായി മത്സരിക്കാൻ ഇൻഡി മുന്നണി തീരുമാനിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ സ്പീക്കർ സ്ഥാനത്തേക്ക് ആദ്യമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാവേലിക്കരയിൽ നിന്നുള്ള എം. പിയാണ് കൊടിക്കുന്നിൽ സുരേഷ്. മൂന്ന് സെറ്റ് നാമനിർദ്ദേശപത്രികൾ കൊടിക്കുന്നിൽ സമർപ്പിച്ചു.
നാളെയാണ് ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് 12 മണി വരെയായിരുന്നുനാമനിർദ്ദേശപത്രിക നൽകാനുളള സമയം. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തും എന്നാണ് പ്രതീക്ഷ. അക്ഷരമാല ക്രമത്തിൽ മഹാരാഷ്‌ട്ര മുതൽ പശ്ചിമ ബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താൻ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.
















