Categories: India

പ്രധാനമന്ത്രി അയോധ്യയില്‍: ‘മോദി രഹേ ന രഹേ ദേശ് ഹമേശാ രഹേഗാ’

Published by

അയോദ്ധ്യ: ശ്രീരാമജന്മഭൂമിയില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നിര്‍വഹിച്ച ശേഷം ആദ്യമായി അയോദ്ധ്യയിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തി രാമവിഗ്രഹത്തില്‍ അര്‍ച്ചന നടത്തി നമസ്‌കരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അയോദ്ധ്യാ നഗരത്തില്‍ പതിനായിരക്കണക്കിന് പേര്‍ അണിനിരന്ന റോഡ് ഷോയ്‌ക്ക് മുമ്പാണ് മോദി ക്ഷേത്രത്തിലെത്തിയത്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബാലകരാമന് ആരതിയുഴിയുന്നു.

രാമക്ഷേത്രത്തിന് മുന്നിലുള്ള സുഗ്രീവ കോട്ടയില്‍ നിന്നാരംഭിച്ച റോഡ് ഷോ രാംപഥിലൂടെ മൂന്നുകിലോമീറ്റര്‍ അകലെയുള്ള ലതാ മങ്കേഷ്‌ക്കര്‍ ചൗക്ക് വരെ നീണ്ടു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോദ്ധ്യയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും റോഡ് ഷോയില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം നൂറു ദിവസത്തിനപ്പുറം അയോദ്ധ്യയിലെത്തിയ മോദിയെ കാണാന്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. മോദിയുടെ റോഡ് ഷോയ്‌ക്ക് മുമ്പായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു.

അയോദ്ധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിന് പോകും മുമ്പ് ഇറ്റാവയിലെ മഹാറാലിയില്‍ രാഷ്‌ട്രമന്ത്രമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

മോദി ജീവിച്ചിരിക്കുകയോ ഇല്ലാതാവുകയോ ചെയ്യട്ടെ, രാഷ്‌ട്രം എക്കാലവും നിലനില്‍ക്കും, പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് കൊല്ലത്തേക്കുള്ള വഴിയല്ല, പുരോഗതിയുടെ 25 വര്‍ഷത്തേക്കുള്ള വഴിയാണ് രാജ്യത്തിനായി മോദി സര്‍ക്കാര്‍ ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അവര്‍ക്കും അവരുടെ മക്കള്‍ക്കും വേണ്ടിയാണ്. പത്ത് കൊല്ലത്തെ ഊഴത്തിന് ശേഷം ഞാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. എന്റെ കഠിനാധ്വാനവും പ്രതിബദ്ധതയും നിങ്ങളുടെ മുന്നിലുണ്ട്. അഞ്ച് കൊല്ലത്തേക്കല്ല 25 കൊല്ലത്തേക്കാണ് ഞാന്‍ വഴി തെളിച്ചത്. ആയിരം വര്‍ഷത്തേക്കുള്ള കരുത്താണ് ഭാരതം ആര്‍ജിക്കേണ്ടത്. മോദി സര്‍ക്കാര്‍ അതിന് അടിക്കല്ല് പാകിയിരിക്കുന്നു.

എന്തിന് വേണ്ടി? ഞാനുണ്ടാകാം, ഇല്ലാതിരിക്കാം. പക്ഷേ ഭാരതം എന്നും നിലനില്‍ക്കും. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും മത്സരിക്കുന്നത് അവരുടെ മക്കള്‍ക്ക് വേണ്ടിയാണ്. മോദി ആര്‍ക്ക് വേണ്ടി മത്സരിക്കാനാണ്. മോദിക്ക് മുന്നിലും പിന്നിലും ആരുമില്ല. യോഗിയും അങ്ങനെയാണ്. മോദിയും അങ്ങനെയാണ്. ഞങ്ങള്‍ക്ക് മക്കളുമില്ല. മോദിയും യോഗിയും കഠിനാധ്വാനം ചെയ്യുന്നത് നിങ്ങളുടെ മക്കള്‍ക്ക് വേണ്ടിയാണ്. വികസിത ഭാരതം എന്നത് ഏതാനും അക്ഷരങ്ങളല്ല. നിങ്ങളുടെ കുട്ടികളുടെ സമൃദ്ധിയും സന്തോഷവുമാണത്. ഇതാണ് മോദി നിങ്ങള്‍ക്കായി ബാക്കിവച്ചുപോകാന്‍ ഉദ്ദേശിക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക