മുംബൈ: വിമാനത്തിനുള്ളില്‍ മലമൂത്ര വിസർജനം നടത്തിയ വൃദ്ധയ്ക്ക് അടിയന്തിര സഹായമെത്തിച്ച് സ്പൈസ് ജെറ്റ് ജീവനക്കാര്‍.
ഏപ്രില്‍ 12ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത് 40 മിനിറ്റിനുള്ളിലായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരിയായ 72 വയസ്സുള്ള വൃദ്ധ വിമാനത്തിനുള്ളില്‍ വിസര്‍ജിക്കുകയായിരുന്നു.
സ്‌പൈസ്‌ജെറ്റിന്റെ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് വീരേന്ദ്ര മല്‍ഹോത്രയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്.
ബാത്ത് റൂമിലേക്ക് പോകാന്‍ കഴിയുന്നതിന് മുന്‍പ് സീറ്റനടുത്തായി വൃദ്ധ മലമൂത്ര വിസര്‍ജ്ജനം നടത്തിയപ്പോള്‍ ക്യാബിന്‍ ക്രൂവിലെ മുതിര്‍ന്ന ജീവനക്കാരനായ അക്ഷയ് വയോധികയ്‌ക്ക് സഹായവുമായി മുന്നോട്ട് വന്നു. വയോധികയുടെ സീറ്റിനടുത്തുള്ള നിരയിലെ യാത്രക്കാരോട് അധികം വസ്ത്രങ്ങളും ഡയപ്പറുമുണ്ടോ എന്ന് ഇദ്ദേഹം ചോദിച്ചു. തൊട്ടടുത്ത സീറ്റുകളിലെ സ്ത്രീകള്‍ വസ്ത്രങ്ങളും ഡയപ്പറും നല്‍കി. അക്ഷയിന് ഒരു കൈ സഹായം നല്‍കാന്‍ ഇവര്‍ മുന്നോട്ട് വരികയും ചെയ്തു. ശേഷം വയോധികയെ മൂവരും ചേര്‍ന്ന് വൃത്തിയാക്കി വസ്ത്രങ്ങള്‍ ധരിപ്പിച്ച് സീറ്റിലേക്ക് ഇരുത്തുകയായിരുന്നു.
വിമാനത്തിലെ തറയിലും കാര്‍പെറ്റിലും പറ്റിപ്പിടിച്ച വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കുകയായിരുന്നു അടുത്ത വെല്ലുവിളി. ഇതിന്റെ ദുര്‍ഗന്ധം യാത്രക്കാരില്‍ അസ്വസ്ഥതയുണ്ടാക്കുന്നതിന് മുമ്പ് തന്റെ കൈയ്യില്‍ കിട്ടിയ എല്ലാമെടുത്ത് തറയും കാര്‍പെറ്റും അക്ഷയ് വൃത്തിയാക്കാന്‍ തുടങ്ങി. കൈയ്യുറയും ആന്‍റി സെപ്റ്റികും സാനിട്ടൈസറും ഉപയോഗിച്ച് കാര്‍പെറ്റ് വൃത്തിയാക്കാന്‍ മറ്റൊരു ജീവനക്കാരിയായ ശ്രീഗയും രംഗത്തെത്തി. എല്ലാം വൃത്തിയായതോടെ യാത്രക്കാരും ഹാപ്പിയായി.
അക്ഷയുടെയും ശ്രീഗയുടെയും പേരെടുത്ത് അഭിനന്ദിച്ച് വീരേന്ദ്ര മല്‍ഹോത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെ പലരും ഇത് പങ്കുവെച്ചതോടെ സമൂഹമാധ്യമത്തില്‍ ഈ സംഭവം വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക