Categories: India

ഛത്തീസ്ഗഡ് ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 13 ആയി

Published by

ബിജാപൂര്‍: ഛത്തീസ്ഗഡ് ബിജാപൂര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം വധിച്ചത് 13 മാവോയിസ്റ്റ് ഭീകരരെ. വനത്തിന് സമീപത്തുള്ള ലെന്ദ്ര, കോര്‍ചോളി എന്നിവിടങ്ങളില്‍ ഭീകരുടെ സാന്നിധ്യത്തെ തുടര്‍ന്ന് സംയുക്ത സൈന്യം നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നലെ വരെ നീണ്ടതായി ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി. സുന്ദര്‍രാജ് അറിയിച്ചു.

കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ഇതില്‍ പത്ത് പേരുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. മൂന്ന് പേരുടെ മൃതദേഹം ഇന്നലെ രാവിലെയോടെയും കണ്ടെത്തി. പ്രദേശത്ത് നിന്നും നിരവധി മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ലേന്ദ്രയും കോര്‍ചോളിയും മാവോയിസ്റ്റ് കേന്ദ്രങ്ങളായാണ് അറിയപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ഇവിടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ സുരക്ഷാ സൈന്യം 16 പുതിയ ക്യാമ്പുകള്‍ തുറക്കുകയും തെരച്ചിലും ശക്തമാക്കി. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഐജി അറിയിച്ചു.

ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ്, സിആര്‍പിഎഫ്, കോബ്ര ബറ്റാലിയന്‍ എന്നിവരുടെ സംയുക്ത സൈന്യമാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്. ഛത്തീസ്ഗഡില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം വിവിധ ഏറ്റുമുട്ടലുകളിലായി 42 മാവോയിസ്റ്റ് ഭീകരരെയാണ് വധിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by